ചേർത്തല:ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് നേരിട്ട സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ ആഗോളതല പ്രചാരണത്തിന് ശിവഗിരി മഠം,ചെമ്പഴന്തി ഗുരുകുലം,കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം എന്നീ ആത്മീയ വേദികളെ ബന്ധിപ്പിച്ച് ടൂറിസം വികസന സാദ്ധ്യതകൾ വികസിപ്പിക്കുകയാണ് ശിവഗിരി ടൂറിസം സർക്യൂട്ടിന്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെയും ശിവഗിരി സന്ദർശനത്തെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരം നൽകിയതും, 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയതും. കോവിഡ് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെ തുടർന്ന് ഉദ്യോഗസ്ഥതല ഉത്തരവിലൂടെ റദ്ദാക്കിയ വിവിധ പദ്ധതികളിൽ ഇതും ഉൾപ്പെട്ടിരുന്നു.ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച പദ്ധതി, സാങ്കേതിക തടസങ്ങൾ നീക്കി കൃത്യ സമയത്ത് തന്നെ പൂർത്തീകരിക്കുന്നതിന് പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും, ഐ.ടി.ഡി.സി ഉൾപ്പെടെ വിവിധ കേന്ദ്ര വകുപ്പുകളുമായും ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചതായി തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
Click To Comment