കോട്ടയം: സഹകരണ മേഖലയെ ഉപയോഗിച്ചു സിപിഎം നേതാക്കന്‍മാര്‍ കള്ളപ്പണം വെളളപ്പണമാക്കിയെന്നും കള്ളപ്പണത്തിന്റെ ഓഹരി മന്ത്രിമാരടക്കം സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കിട്ടിയെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. സിപിഎമ്മിന്റെ സഹകരണ മന്ത്രിയാകാനുള്ള മിനിമം യോഗ്യത ഒരു ബാങ്ക് എങ്കിലൂം കൊള്ളയടിക്കണമെന്നതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
സമ്പന്നരായ അദാനിയെക്കാളും അംബാനിയെക്കാളും സമ്ബന്നമായ സ്ഥാപനമാണ് കേരളത്തിലെ സിപിഎം എന്നും ആക്ഷേപിച്ചു. ചെത്തു തൊഴിലാളി യൂണിയനു പോലും 800 കോടിയുടെ ആസ്തിയുണ്ട്. സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് അതില്‍ നിന്ന് പണം നല്‍കാന്‍ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതകള്‍ക്കു നേരെയുള്ള കൊഞ്ഞണം കുത്തലാണ്. സഹകരണ പ്രസ്ഥാനത്തിന്റെ അന്തകനാണ് പിണറായി വിജയനെന്നും പറഞ്ഞു.കോട്ടയത്തെ ഇളങ്കുളം ബാങ്ക് കൊള്ളയടിച്ച ആളാണ് ഇപ്പോഴത്തെ സഹകരണ മന്ത്രി വി.എന്‍. വാസവന്‍. ഒരു ബാങ്ക് എങ്കിലും കൊള്ളയടിച്ചവരെയാണ് സി പി എം സഹകരണ മന്ത്രിയാക്കുന്നതെന്നും പറഞ്ഞു. സര്‍ക്കാര്‍ നല്‍കുമെന്ന് പറയുന്ന ഗ്യാരന്റി നിയമപരമല്ല. അങ്ങനെ ഗ്യാരന്റി നില്‍ക്കാന്‍ സര്‍ക്കാരിന് നിയമപരമായി കഴിയില്ല. ഊരാളുങ്കലില്‍ 82 ശതമാനം ഓഹരി സര്‍ക്കാരിന് ഉണ്ടെങ്കില്‍ മറ്റ് നിക്ഷേപകര്‍ ആരെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025