കൊച്ചി:സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് വികസനത്തിന്റെ ഭാഗമായി എന്‍.എ.ഡി – മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാന്‍ കിഫ്ബി ബോര്‍ഡ് യോഗം തീരുമാനിച്ചു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് മന്ത്രിമാരായ പി.രാജീവ്, കെ. രാജന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ പുതുക്കിയ എസ്റ്റിമേറ്റ് കിഫ്ബി ബോര്‍ഡ് യോഗത്തില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സമയക്രമം നിശ്ചയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കിഫ്ബി അനുവാദം നല്‍കിയ പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 618.62 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനും 103.42 കോടി റോഡ് നിര്‍മ്മാണത്തിനും ചെലവഴിക്കും. തൃക്കാക്കര നോര്‍ത്ത്, ചൂര്‍ണിക്കര, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് വില്ലേജുകളിലായാണ് ഭൂമി ഏറ്റെടുക്കുക.722 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കപ്പെട്ടതോടെ ഉയര്‍ന്ന ഗുണനിലവാരവും സുരക്ഷിതത്വവുമുള്ള റോഡാണ് സാക്ഷാത്കരിക്കപ്പെടുകയെന്ന് മന്ത്രി പറഞ്ഞു.സീപോര്‍ട്ട് – എയര്‍പോര്‍ട്ട് വികസനത്തിന്റെ ഭാഗമായി നാലുവരിയാക്കാന്‍ അവശേഷിക്കുന്ന ഭാരത് മാത കോളേജ് – കളക്ടറേറ്റ് റീച്ചും ഇന്‍ഫോപാര്‍ക്ക് – ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്. എം.ടി, എന്‍.എ.ഡി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാല്‍കൃത ബാങ്കില്‍ കെട്ടിവെക്കാന്‍ സുപ്രീം കോടതി അനുമതിതേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/02/2025