പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദര്‍ശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്നും മോസ്‌കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്.യുക്രൈന്‍- റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഓസ്ട്രിയയയും സന്ദര്‍ശിക്കും. 41 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഉപഭോക്താവായ ഇന്ത്യ റഷ്യയില്‍ നിന്നാണ് വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ ആയുധങ്ങള്‍ക്കായും ഇന്ത്യ ആശ്രയിക്കുന്നത് റഷ്യയെയാണ്. മോദിയും പുതിനും തമ്മില്‍ നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യത്തെയും സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാര്‍, ഫിഫ്ത് ജനറേഷന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍, ആണവോര്‍ജ്ജ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. എന്നാല്‍ ഈ വിഷയങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.ഏഷ്യന്‍ ശക്തികളില്‍ ചൈനയുടെ അധീശത്വത്തോട് താത്പര്യമില്ലാത്ത അമേരിക്കയുടെ ഇപ്പോഴത്തെ പിന്തുണ ഇന്ത്യക്കുണ്ട്. എന്നാല്‍ യുക്രൈന്‍ വിഷയത്തോടെ റഷ്യയുമായി അകന്നിരിക്കുകയാണ് അമേരിക്ക. ഇന്ത്യ റഷ്യയോട് സൗഹൃദം തുടരുന്നതിനോട് അമേരിക്കയ്ക്ക് വിയോജിപ്പുണ്ടെങ്കിലും ചൈനയ്‌ക്കെതിരായ ശക്തി എന്ന നിലയില്‍ ഇന്ത്യയെ പിണക്കാനും യു.എസ് തയ്യാറല്ല. മാത്രമല്ല, ഇന്ത്യ വിശ്വസ്ത സുഹൃത്താണെന്നും തങ്ങളുടെ താത്പര്യങ്ങള്‍ തീര്‍ത്തും അവഗണിച്ചുള്ള നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും അമേരിക്ക വിശ്വസിക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ചകളും നടന്നിട്ടില്ല. യുക്രൈന്‍ അധിനിവേശത്തില്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായപ്പോഴും റഷ്യക്ക് മേലെ ഉപരോധം തീര്‍ക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഐക്യരാഷ്ട്ര സഭയില്‍ ഈ വിഷയത്തിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന ഇന്ത്യ, നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് എന്നും ഉയര്‍ത്തിയത്‌യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ ഇന്ത്യക്ക് സാമ്പത്തിക നേട്ടവും ഉണ്ടായിട്ടുണ്ടെന്ന് പറയാതെ പറ്റില്ല. ഇന്ത്യന്‍ കമ്പനികള്‍ക്ക് ക്രൂഡ് ഓയില്‍ വന്‍ ഇളവോടെയാണ് റഷ്യ നല്‍കിയത്. 2021 നെ അപേക്ഷിച്ച് ഇന്ത്യ 20 മടങ്ങ് അധികമാണ് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങിയത്. പ്രതിദിനം 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വരെ ഇന്ത്യ വാങ്ങി. 13 ബില്യണ്‍ ഡോളറാണ് ഇതിലൂടെ കഴിഞ്ഞ 23 മാസം കൊണ്ട് ഇന്ത്യ ലാഭിച്ചത്.അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ സംബന്ധിച്ച് വലിയ നയതന്ത്ര നേട്ടം കൂടിയാണ്. യുദ്ധ കുറ്റവാളിയായി കണക്കാക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടി പുടിന്റെ വിദേശയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിക്കും ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കും പുടിന്‍ എത്തിയിരുന്നില്ല. ലോകരാഷ്ട്രങ്ങളില്‍ പ്രധാനിയായ ഇന്ത്യയുടെ ഭരണത്തലവന്‍ മോസ്‌കോ സന്ദര്‍ശിക്കുമ്പോള്‍, തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന സന്ദേശം നല്‍കാന്‍ കൂടി റഷ്യക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…