സൗരോര്‍ജ്ജ പദ്ധതിയുടെ കരാറിനുവേണ്ടി 2,029 കോടി രൂപ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതിന്റെ പേരില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് പേര്‍ക്കുമെതിരേ യു എസ് കോടതി കുറ്റപത്രം ചുമത്തിയതിന് പിന്നാലെ രാജ്യന്താരതലത്തില്‍ അദാനി ഗ്രൂപ്പിനുള്ള തിരിച്ചടി തുടരുന്നു. കെനിയന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായുള്ള കരാര്‍ റദ്ദാക്കിയതിനു പിന്നാലെ, അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശും ശ്രീലങ്കയും അദാനിയുടെ കാര്യത്തില്‍ പുനരാലോചന നടത്തുകയാണ്.

അദാനി പവര്‍ ഉള്‍പ്പെടെയുള്ള പ്രധാന വൈദ്യുതി ഉല്‍പാദന കരാറുകളുടെ അവലോകനം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍. കരാര്‍ പരിശോധിക്കാന്‍ നിയമപരവും അന്വേഷണപരവുമായ ഒരു സ്ഥാപനത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അവലോകനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് കരാറുകളെ കുറിച്ച് പുനരാലോചിക്കാനോ കരാറുകള്‍ റദ്ദാക്കാനോ സാഹചര്യം സൃഷ്ടിക്കുന്നതായിരിക്കും.

എന്തുകൊണ്ട് അദാനിക്കെതിരേ യുഎസ്സില്‍ കുറ്റപത്രം ചുമത്തി?

”വൈദ്യുതി, ഊര്‍ജം, ധാതു വിഭവങ്ങള്‍ എന്നിവയുടെ മന്ത്രാലയത്തിലെ ദേശീയ അവലോകന സമിതി, 2009 നും 2024 നും ഇടയില്‍ ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ ഭരണകാലത്ത് ഒപ്പുവച്ചിട്ടുള്ള പ്രധാന വൈദ്യുതി ഉല്‍പാദന കരാറുകള്‍ അവലോകനം ചെയ്യാന്‍ നിയമ-അന്വേഷണ അധികാരങ്ങളുള്ള ഒരു സമിതിയെ നിയമിക്കാന്‍ ഇടക്കാല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ജസ്റ്റിസ് മൊയ്തീനുല്‍ ഇസ്ലാം ചൗധരിയുടെ നേതൃത്വത്തിലുള്ള പ്രസ്തുത സമിതി നിലവില്‍ വിവിധ കരാറുകളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണത്തില്‍ അദാനി (ഗോഡ്ഡ) ബിഐഎഫ്പിസിഎല്‍ 1234.4 മെഗാവാട്ട് കല്‍ക്കരി പ്രവര്‍ത്തിക്കുന്ന പവര്‍ പ്ലാന്റ് ഉള്‍പ്പെടെ, പൈറ (1320 മെഗാവാട്ട് കല്‍ക്കരി), മേഘ്‌നഘട്ട് (335 മെഗാവാട്ട് ഇരട്ട ഇന്ധനം), അഷുഗഞ്ച് (195 മെഗാവാട്ട് ഗ്യാസ്), ബഷ്ഖാലി (612) എന്നീ പവര്‍ പ്ലാന്റുകളെക്കുറിച്ച് പരിശോധിക്കും. അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി പുനരാലോചനകളിലേക്കോ കരാറുകള്‍ റദ്ദാക്കുന്നതിലേക്കോ നയിച്ചേക്കാവുന്ന തെളിവുകള്‍ സമിതി ശേഖരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കരാറുകള്‍ പരിശോധിക്കാനായി അന്താരാഷ്ട്ര നിയമ-അന്വേഷണ സ്ഥാപനങ്ങളുടെ സഹായം തേടാനും അവലോകന സമിതി തയ്യാറെടുക്കുന്നുണ്ട്.

മോദിയെ വീണ്ടും വെട്ടിലാക്കി വിവാദ സുഹൃത്ത്

ബംഗ്ലാദേശിന്റെ തീരുമാനത്തില്‍ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് അദാനി പവര്‍ ലിമിറ്റഡ് വക്താവ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. ”ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ല. ഞങ്ങളുടെ പിപിഎ(പവര്‍ പര്‍ച്ചേസ് കരാര്‍) കഴിഞ്ഞ ഏഴ് വര്‍ഷമായി നിലവിലുണ്ട്, അത് തികച്ചും നിയമപരവും എല്ലാ നിയമങ്ങള്‍ക്കും പൂര്‍ണ്ണമായും അനുസൃതവുമാണ്. വൈദ്യുതി വിതരണം ചെയ്തുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ കരാര്‍ ബാധ്യതകള്‍ നിറവേറ്റുന്നത് തുടരുന്നു’. എന്നു മാത്രമാണ് വക്താവ് ചോദ്യങ്ങള്‍ക്ക് മറുപടിയായി എക്സ്പ്രസ്സിനോട് പറഞ്ഞത്.

ബംഗ്ലാദേശ് ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം, 2017ല്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച രാജ്യത്തിന്റെ പവര്‍ പര്‍ച്ചേസ് കരാര്‍ (പിപിഎ) പുനഃപരിശോധിക്കാന്‍ പ്രൊഫ.മുഹമ്മദ് യൂനസിന്റെ കീഴിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഊര്‍ജ രംഗത്ത് നിന്നുള്ളവരും നിയമവിദഗ്ധരും അടങ്ങുന്ന ഉന്നതതല അന്വേഷണ സമിതിക്ക് രൂപം നല്‍കിയിരുന്നു. നവംബര്‍ 19 ന്, ജസ്റ്റിസ് ഫറാ മഹ്ബൂബ്, ജസ്റ്റിസ് ദേബാസിഷ് റോയ് ചൗധരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച്, കമ്മിറ്റിയുടെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സമര്‍പ്പിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സി യുഎന്‍ബി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ, പവര്‍ ഡിവിഷനും അദാനി ഗ്രൂപ്പും തമ്മിലുള്ള 25 വര്‍ഷത്തെ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നവംബര്‍ 13 ന് സുപ്രീം കോടതി അഭിഭാഷകന്‍ എം. അബ്ദുള്‍ ഖയൂം സമര്‍പ്പിച്ച റിട്ട് ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് (ബിപിഡിബി) ചെയര്‍മാനും വൈദ്യുതി ഊര്‍ജ മന്ത്രാലയ സെക്രട്ടറിക്കും ഖയൂം നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പിപിഎയുടെ നിബന്ധനകള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യാനോ ഇടപാടുകള്‍ റദ്ദാക്കാനോ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് എന്നാണ് യുഎന്‍ബി റിപ്പോര്‍ട്ട് ചെയ്തത്.

അദാനിയെ മുറുക്കുന്ന അമേരിക്കന്‍ നിയമകുരുക്ക്

2017 നവംബറിലാണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തേക്കുള്ള 1,496 മെഗാവാട്ട് (നെറ്റ്) പവര്‍ പര്‍ച്ചേസ് കരാറില്‍ ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം എപിജെഎല്ലിന്റെ ഗോഡ്ഡ പ്ലാന്റില്‍ നിന്നുള്ള 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശ് വാങ്ങും. 100 ശതമാനം ഇറക്കുമതി ചെയ്ത കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യൂണിറ്റിനെ 2019 മാര്‍ച്ചില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിരുന്നു. 2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ പൂര്‍ണതോതില്‍ വാണിജ്യപരമായി പ്രവര്‍ത്തനക്ഷമമായ ഗോഡ്ഡ പ്ലാന്റ് ബംഗ്ലാദേശിന്റെ അടിസ്ഥാന വൈദ്യുതി ആവശ്യത്തിന്റെ 7-10 ശതമാനം വരെ നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്.

ഒടുക്കത്തിന്റെ തുടക്കം!

ബംഗ്ലാദേശ് അദാനിയുടെ കാര്യത്തില്‍ വീണ്ടുവിചാരം നടത്തുമ്പോള്‍ തന്നെയാണ് ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ ശ്രീലങ്കയും തീരുമാനങ്ങള്‍ മാറ്റുന്നത്. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ (AGEL) മാന്നാറിലെയും പൂനേരിനിലെയും കാറ്റാടി വൈദ്യുത പദ്ധതിയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ശ്രീലങ്കന്‍ ദിനപത്രമായ ദി സണ്‍ഡേ മോര്‍ണിംഗിനോട് സംസാരിക്കവെ സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) വക്താവ് ധനുഷ്‌ക പരാക്രമസിഗ പറഞ്ഞത്, ഇക്കാര്യത്തില്‍ ‘അവലോകനം’ നടത്തിക്കൊണ്ടിരിക്കുകയാണെന്നും, ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ്. കാറ്റാടി വൈദ്യുതി പദ്ധതി സംബന്ധിച്ച നിര്‍ദ്ദേശം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി വരും ആഴ്ചകളില്‍ മന്ത്രിസഭയ്ക്ക് മുന്നിലെത്തുമെന്നും പരാക്രമസിംഗെ അറിയിച്ചു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് അദാനി കാറ്റാടി വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും മന്ത്രിസഭ അവലോകനം ചെയ്യും. പദ്ധതിയുടെ സാമ്പത്തിക സാധ്യതയും പാരിസ്ഥിതിക ആഘാതവും ഉള്‍പ്പെടെ പദ്ധതിയുടെ എല്ലാ വശങ്ങളും ഞങ്ങള്‍ ഇപ്പോള്‍ വിലയിരുത്തുകയാണ്,” പരാക്രമസിംഗെ ദി സണ്‍ഡേ മോണിംഗിനോട് പറഞ്ഞു. കാറ്റാടി വൈദ്യുതി പദ്ധതിക്കായി അദാനി ഗ്രൂപ്പിന് മുന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതി പുനഃപരിശോധിക്കുമെന്ന് പുതിയ സര്‍ക്കാര്‍ സുപ്രിം കോടതിക്കും ഉറപ്പ് നല്‍കിയിട്ടുണ്ട്.

യു എസ് കോടതിയില്‍ കുറ്റപത്രം പുറത്തു വന്നതിനു പിന്നാലെയാണ് രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനിക്ക് നല്‍കാനുള്ള കരാര്‍ കെനിയ റദ്ദാക്കിയത്. നെയ്റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു നിര്‍ദ്ദിഷ്ട കരാര്‍. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളും പരാതികളും പരിഗണിച്ചാണ് കരാര്‍ റദ്ദാക്കുന്നതെന്നായിരുന്നു കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചത്. Bangladesh Sri Lanka review Adani Group power project deals after US court indictment against Gautam Adani an

ഇസ്രയേല്‍ നാവികതാവളത്തിനുനേര്‍ക്ക് 160 മിസൈലുകള്‍ തൊടുത്ത് ഹിസ്ബുള്ള; 11 പേര്‍ക്ക് പരിക്ക്
ബെയ്റൂത്ത്: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഏകദേശം 160 മിസൈലുകള്‍ ഇസ്രേയലിന് നേര്‍ക്ക് ഹിസ്ബുള്ള തൊടുത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടെല്‍ അവീവിലെ ”സൈനിക ലക്ഷ്യ”ത്തിനു നേര്‍ക്ക് ഉയര്‍ന്ന പ്രഹരശേഷിയുള്ള മിസൈലുകളും ഡ്രോണുകളും തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുള്ള മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര ആക്രമണമായിരുന്നു ഇസ്രയേല്‍ നടത്തിയിരുന്നത്. 63 പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫും കൊല്ലപ്പെട്ടിരുന്നു.
ഹിസ്ബുള്ളയുടെ ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറായില്ല. ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…