വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് നാം കേട്ടത്. മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണെന്ന പ്രാഥമിക നിഗമനം കൂടി വന്നതോടെ വാഹനങ്ങളില്‍ പതിയിരിക്കുന്ന നിശബ്ദനായ കൊലയാളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുള്ള മരണത്തെക്കുറിച്ച് കേള്‍ക്കുന്നത് ആദ്യമായല്ല. വാഹനത്തിന്റെ എ.സിയില്‍ നിന്നും ഈ വിഷവാതകം ശ്വസിച്ചും വീട്ടിലെ എ.സിയില്‍ നിന്നുമെല്ലാമുള്ള സമാനമായ അപകടങ്ങള്‍ നമ്മള്‍ മുമ്പും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

കഴിഞ്ഞവര്‍ഷം, സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണത്തിന് കാരണമായതും കാര്‍ബണ്‍ മോണോക്‌സൈഡ് ആയിരുന്നു. എ.സി. ഓണാക്കിയശേഷം അടച്ച കാറിനുള്ളില്‍ ഇരുന്ന വിനോദ് മയങ്ങിയപ്പോള്‍ വിഷവാതകം ഉള്ളില്‍ ചെല്ലുകയായിരുന്നു എന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇത്തരം അപകടങ്ങള്‍ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത സംബന്ധിച്ചും അപകടസാധ്യത സംബന്ധിച്ചും അധികം ആളുകള്‍ക്ക് ധാരണയുള്ളതായി തോന്നുന്നില്ല. നിത്യക്കാഴ്ചകളില്‍ ഒന്നാണെങ്കില്‍ പോലും അടച്ച കാറിനുള്ളില്‍ എ.സി. ഓണാക്കി ഉറങ്ങുന്നത് അപകടമായേക്കാം. നീണ്ടസമയം വാഹനം ഓടാതെ എ.സി. മാത്രം പ്രവര്‍ത്തിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിലയിരുത്തല്‍.

എന്താണ് കാര്‍ബണ്‍ മോണോക്സൈഡ്?
പേര് പരാമര്‍ശിക്കുന്നത് പോലെ തന്നെ കാര്‍ബണും ഓക്സിജനും ചേര്‍ന്നതാണ് കാര്‍ബണ്‍ മോണോക്സൈഡ്. നിറമോ, മണമോ ഇല്ലാത്ത വാതകമാണിത്. ഏറ്റവും കുറഞ്ഞ അളവില്‍ വരെ മാരകമായ വിഷവാതകമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന രാസപ്രവര്‍ത്തനത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡും (CO2) ജലബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണമായ ജ്വലനം നടക്കാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡ് (Carbon monoxide -CO) കൂടെ ഉണ്ടാവും.
വാഹനങ്ങളില്‍ വില്ലനാകുന്ന കാര്‍ബണ്‍ മോണോക്സൈഡ്

കാറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തന്നെ കാര്‍ബണ്‍ മോണോക്‌സൈഡ് (CO) എന്ന വിഷവാതകം ഉണ്ടാകും. എന്നാല്‍, ഇത് എക്‌സ്ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച ‘കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍’ എന്ന സംവിധാനംവെച്ച് കാര്‍ബര്‍ ഡൈ ഓക്‌സൈഡാക്കി മാറ്റിയാണ് പുറത്തേക്ക് വിടുന്നത്. തുരുമ്പിച്ചോ മറ്റു കാരണങ്ങള്‍കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പില്‍ ദ്വാരം വീണാല്‍ ‘കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍’ എത്തുന്നതിനുമുമ്പേ കാര്‍ബണ്‍ മോണോക്‌സൈഡ് പുറത്തേക്കുവരാം. ഇതു കാറിലെ പല ഭാഗങ്ങളിലൂടെ ഉള്ളിലെത്തുകയും ചെയ്യും.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എ.സി. പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം തകരാര്‍ ഉണ്ടെങ്കിലും ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ ശക്തി വളരെ കുറയും. അതേസമയം, നിര്‍ത്തിയിട്ട കാറില്‍ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറവായതിനാല്‍ തന്നെ കാര്‍ബണ്‍ മോണോക്സൈഡ് പെട്ടെന്ന് തന്നെ വാഹനത്തില്‍ നിറയും. ഉറങ്ങിക്കിടക്കുമ്പോഴാണ് കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ തിരിച്ചറിയാനാകാതെ കാറിനുള്ളിലുള്ളയാള്‍ മരിക്കും.
അപകടം എന്താണ് ?
വായുവിന്റെ കൂടെ കലരുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിക്കുന്നതിലൂടെ രക്തത്തില്‍ കലരുകയും രക്തത്തില്‍ ഒക്സിജന്റെ അഭാവമുണ്ടാകുകയും ചെയ്യുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം. വായുവില്‍ കാര്‍ബണ്‍ മോണോക്സൈഡ് എത്രമാത്രം കലര്‍ന്നിട്ടുണ്ടെന്നതിനെ ആശ്രയിച്ചാണ് അപകട തീവ്രതയും ഉണ്ടാകുന്നത്. കണക്കുകള്‍ അനുസരിച്ച് വായുവില്‍ 35 പാര്‍ട്സ് പെര്‍ മില്ല്യണില്‍ (പി.പി.എം) താഴെ ആണെങ്കില്‍ ഇത് പ്രശ്നക്കാരനാവില്ല.
അതേസമയം, 400 പി.പി.എം. ആയാല്‍ അത് തലവേദനയും തലചുറ്റലുമുണ്ടാക്കും. 3200 പി.പി.എം ആയാല്‍ പത്ത് മിനിറ്റ് കൊണ്ട് ഒരാള്‍ അബോധാവസ്ഥയിലാകും. 12,800 പി.പി.എമ്മിന് മുകളിലായാല്‍ ഇത് മരണകാരണവുമാകുമെന്നാണ് വിലയിരുത്തല്‍. ഉടനെ തന്നെ വൈദ്യസഹായം തേടണം. ശ്വസിച്ചുകഴിഞ്ഞാല്‍ രക്തത്തിലെ ഓക്സിജനെ വഹിക്കുന്ന ചുവന്ന രക്താണുവില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിനുമായി ചേര്‍ന്ന് കാര്‍ബോക്‌സി ഹീമോഗ്ലാബിന്‍ ആയി മാറും. ഹീമോഗ്ലോബിന്‍ ഓക്‌സിജനുമായി ചേര്‍ന്ന് ഓക്‌സിഹീമോഗ്ലോബിന്‍ ആകുന്നതിനെ കാര്‍ബോക്‌സിഹീമോഗ്ലാബിന്‍ തടയുന്നു.
ഇതോടെ ശരീരത്തിലൊഴുകുന്ന രക്തത്തില്‍ ഓക്‌സിജന്‍ ഇല്ലാതായി കോശങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകും. വിഷവാതകം ശരീരത്തിലെത്തുന്നതോടെ തലച്ചോറിലെയും ഹൃദയത്തിലെയും മറ്റ് പ്രധാന അവയവങ്ങളിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും. കൃത്യമായ ഓക്‌സിജന്‍ കിട്ടാതാകുമ്പോള്‍ ഹൃദയാഘാതവും വൃക്കയ്ക്ക് തകരാറും സംഭവിക്കാം
എങ്ങനെയാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാവുന്നത്?
വാതക, ദ്രാവക, ഖര ഇന്ധനങ്ങള്‍ കത്തുമ്പോള്‍ താപ-പ്രകാശ ഊര്‍ജ്ജമാണ് ഉണ്ടാവുന്നത്. സാധാരണയായി ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന കെമിക്കല്‍ റിയാക്ഷന്‍ ആണ് ഇവിടെ കൊടുക്കുന്നത് (Fuel + O2 = CO2 + H2O). അതായത് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന കൂടെ കാര്‍ബണ്‍ ഡൈഓക്‌സൈഡും, ജല ബാഷ്പവും ഉണ്ടാവും.
എന്നാല്‍ പൂര്‍ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല്‍ പ്രക്രിയ പൂര്‍ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide) കൂടെ ഉണ്ടാവും. പൂര്‍ണമായ ജ്വലനം നടക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു ക്ലോസ്ഡ് ആയ സിസ്റ്റത്തില്‍ ഉള്ള ഓക്സിജന്‍ ഭൂരിഭാഗവും ഉപയോഗിച്ചു കഴിഞ്ഞാല്‍ ജ്വലനം പൂര്‍ണമാവില്ല, കൂടാതെ കേടു വന്നതും, കാലപ്പഴക്കം ഉള്ളതുമായ ഉപകരണങ്ങളില്‍ ജ്വലനം നടക്കുമ്പോളും അപൂര്‍ണമായ ജ്വലനം നടക്കാം.

വാഹന എ.സിയില്‍ ശ്രദ്ധിക്കാന്‍
വെയിലത്ത് നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആദ്യംതന്നെ എ.സി. മാക്സിമത്തില്‍ ഇടുന്നതു നന്നല്ല. എ.സി. ഇടും മുമ്പ് വാഹനത്തിന്റെ നാല് ചില്ലുകളും താഴ്ത്തിയാല്‍ ചൂടുവായു പുറത്തേക്കു പോകും. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞുമാത്രം എ.സി. ഓണാക്കുക. നിങ്ങളുടെ എ.സി.യുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. വാഹനത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടരുത്. പുറത്തെ ചൂടിനെക്കാള്‍ കൂടുതലായിരിക്കും വാഹനത്തിനകത്തെ ചൂട്.
അതുകൊണ്ടുതന്നെ, പുറത്തുനിന്നുള്ള വായു എടുക്കുന്ന മോഡ് ഓണ്‍ ചെയ്ത് കുറച്ചു നേരത്തിനു ശേഷം മാത്രമേ റീ സര്‍ക്കുലേഷന്‍ മോഡ് ഇടാവൂ. ചൂട് കുറവുള്ള സമയങ്ങളില്‍ അതായത്, അതിരാവിലെ മിക്ക ആളുകളും എ.സി. ഉപയോഗിക്കാറില്ല. കഴിവതും എ.സി.യിട്ടുതന്നെ ഓടിക്കാന്‍ ശ്രമിക്കുക. ഇത് വണ്ടിക്കകത്തെ പൊടിശല്യം കുറയ്ക്കാനും പൈപ്പ് ജോയിന്റുകളിലെ ‘ഓ റിങ്ങു’കള്‍ ഡ്രൈയാകുന്നത് തടയാനും സഹായിക്കും. എ.സി. വെന്റ് സ്വന്തം ദേഹത്തേക്ക്, അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുന്നത് അത്ര നല്ല ശീലമല്ല.
വാഹനത്തിന്റെ ഉള്‍ഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കില്‍ വെന്റ് ശരിയായ പൊസിഷനില്‍ വയ്ക്കണം. നാല് വെന്റുകളും നേരെതന്നെ വെച്ചാല്‍ മാത്രമേ പിന്നിലെ യാത്രക്കാര്‍ക്കും എ.സി.യുടെ തണുപ്പ് ലഭിക്കുകയുള്ളു. 25,000, 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എ.സി. തീര്‍ച്ചയായും സര്‍വീസ് ചെയ്യുക. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സര്‍വീസ് ചെക്കപ്പുകളില്‍ എ.സി.യുടെ കണ്ടന്‍സറും ക്ലീന്‍ ചെയ്യുക. വൃത്തികേടായി അടഞ്ഞ കണ്ടന്‍സര്‍ എ.സി.യുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

റീസര്‍ക്കുലേഷന്‍ മോഡും ഫ്രഷ് എയര്‍മോഡും
ഉള്ളിലെ വായുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീ സര്‍ക്കുലേഷന്‍ മോഡ്. പുറത്തുനിന്ന് വായു അകത്തേക്ക് സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍ മോഡ്. കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്ന ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡാണ് ഉപയോഗിക്കേണ്ടത്. കാരണം, വാഹനത്തിനുള്ളിലെ അശുദ്ധവായു അതിവേഗം പുറത്തുപോകാന്‍ ഇത് സഹായിക്കും.
കൂടാതെ, വെയിലത്തു കിടക്കുന്ന വാഹനത്തിലെ ചൂടുവായു പുറത്തേക്ക് പോകുന്നതിനും ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കാം. എന്നാല്‍, ഇതുമാത്രം ഉപയോഗിച്ച് വാഹനം ഓടിച്ചാല്‍ റോഡിലേയും അന്തരീക്ഷത്തിലേയും പൊടി വാഹനത്തിലേക്ക് എളുപ്പം കയറിപ്പറ്റും. അത് സീറ്റുകളിലും യാത്രക്കാരുടെ വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കാം. കൂടാതെ, എ.സി.ക്ക് കൂടുതല്‍ മെയിന്റനന്‍സും വേണ്ടിവരും.

റീ സര്‍ക്കുലേറ്റിങ് മോഡാണ് കൂടുതല്‍ മികച്ചത്. എന്നാല്‍, എപ്പോഴും അതുതന്നെ ഉപയോഗിച്ചാല്‍ കാറിലെ ദുഷിച്ച വായു പുറത്തേക്ക് പോവുകയില്ല. അതുകൊണ്ട് ദൂരയാത്രകളില്‍ ഇടയ്ക്ക് ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുന്നത് നന്നാകും. റീ സര്‍ക്കുലേറ്റിങ് മോഡില്‍ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക. അതുകൊണ്ടുതന്നെ എ.സിക്ക് പണി എളുപ്പമാണ്. എന്നാല്‍, എപ്പോഴും റീ സര്‍ക്കുലേറ്റിങ് മോഡ് ഉപയോഗിക്കാതെ ഇടയ്ക്ക് മാറ്റിക്കൊടുക്കാം. അങ്ങനെ ചെയ്യുമ്പോള്‍ വാഹനം സഞ്ചരിക്കുന്നത് പൊടിയും മലിനീകരണത്തോതും കുറഞ്ഞയിടങ്ങളിലൂടെയാണോ എന്നുകൂടി

Leave a Reply

Your email address will not be published. Required fields are marked *

Check Also

നഗര മദ്ധ്യത്തില്‍ ‘കമിതാക്കളുടെ’ തൊട്ടുരുമ്മലും തഴുകലും’

  മൂവാറ്റുപുഴ: നഗരമദ്ധ്യത്തില്‍ അരയാലും ആര്യവേപ്പും ഒരുമിച്ച് വളരുന്നത് കൗതുകമാകുന്നു…