supreme court

 

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായി ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി സുപ്രധാനമായ മൂന്ന് കാര്യങ്ങളായിരുന്നു എടുത്ത് പറഞ്ഞത്. വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീ നോട്ടിഫൈ ചെയ്യരുത്. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അങ്ങനെത്തന്നെ തുടരണം. വഖഫ് സമിതിയില്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ നാമനിര്‍ദേശം ചെയ്യുന്നവര്‍ എല്ലാവരും മുസ്ലിം വിഭാഗക്കാര്‍ തന്നെ ആകണം. തുടങ്ങിയ കാര്യങ്ങളായിരുന്നു സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കവെ എടുത്ത് പറഞ്ഞത്. അതേസമയം കേസില്‍ വാദം കേള്‍ക്കല്‍ നാളെയും തുടരും.
വഖഫ് സ്വത്തില്‍ കളക്ടര്‍ക്ക് അന്വേഷണം നടത്താം. പക്ഷെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് സ്വത്തുക്കള്‍ അല്ലാതാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഉപയോഗം വഴി വഖഫ് ആയ സ്വത്തുക്കളില്‍ മാറ്റം വരുത്തുന്നതിലൂടെ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി സുപ്രീം കോടതി എടുത്ത് പറഞ്ഞു.
രണ്ടു മണിക്കൂര്‍ നീണ്ട വിശദമായ വാദം കേള്‍ക്കലായിരുന്നു നടന്നത്. ക്ഷേത്ര ബോര്‍ഡുകളിലും മറ്റും ഇതര മതസ്ഥരുണ്ടോ എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ തുഷാര്‍ മേത്തയോട് സുപ്രീം കോടതി എടുത്ത് ചോദിച്ചു. നിയമം മൂലം രൂപീകൃതമായ ക്ഷേത്ര ബോര്‍ഡുകളുടെ മേല്‍നോട്ടത്തിന് ഇതര മതസ്ഥരും ഉണ്ടാകുമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കാന്‍ തുഷാര്‍ മേത്ത തയ്യാറായില്ല. ഇതല്ല ഇപ്പോഴത്തെ പരിഗണനാ വിഷയം, അതിനെക്കുറിച്ച് തനിക്ക് കൂടുതല്‍ പറയാനില്ല എന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയില്‍ പറഞ്ഞത്.
വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തിലും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി.
വഖഫ് നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റേതുള്‍പ്പെടെ 73 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് തൊട്ടുമുന്‍പാണ്, തങ്ങള്‍ക്ക് കുറച്ചു കാര്യം കൂടി ബോധിപ്പിക്കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വാദം കേള്‍ക്കല്‍ നാളത്തേക്ക് നീട്ടിവെക്കുകയായിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് വീണ്ടും വാദം കേള്‍ക്കല്‍ തുടരും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നാളെ വീണ്ടും വാദം കേള്‍ക്കും. തുടര്‍ന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചേക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…