70 പേരെ വധിച്ചു, 100 പേര്‍ക്ക് പരിക്ക്
കൊല്ലപ്പെട്ടവരില്‍ മസൂദിന്റെ സഹോദരിയും
പാക് മണ്ണില്‍ 100 കി.മീറ്റര്‍ ഉള്ളില്‍ കടന്ന് പ്രഹരം

ന്യൂഡല്‍ഹി: സിന്ദൂരം. ദാമ്പത്യ പവിത്രതയുടെ തിലകക്കുറി. അതില്‍ കൈവച്ചാല്‍ വച്ചേക്കില്ലെന്ന് ഇന്ത്യ പാകിസ്ഥാനെ പഠിപ്പിച്ചു. പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് കൊല്ലപ്പെട്ട 26 നിരപരാധികളുടെ ചോരയ്ക്ക് 15-ാം ദിവസം ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി. ഭാര്യയ്ക്കു മുന്നില്‍ പ്രിയതമനെ കൊന്നുതള്ളിയതിന് പ്രതികാരം.

പാകിസ്ഥാനിലെ നാലും അധിനിവേശ കാശ്മീരിലെ അഞ്ചും ഭീകരക്യാമ്പുകള്‍ ചുട്ടെരിച്ചു. ലഷ്‌കര്‍, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ക്യാമ്പുകളാണിവ. 70 ഭീകരരെ വധിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ജയ്‌ഷെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന്റെ സഹോദരിയുള്‍പ്പെടെ 10 ബന്ധുക്കളും നാല് അനുയായികളുമുണ്ട്. താനും മരിച്ചാല്‍ മതിയായിരുന്നെന്ന് അസര്‍ പ്രതികരിച്ചു.

ഇന്നലെ പുലര്‍ച്ചെ 1.05 മുതല്‍ 1.30വരെ നീണ്ട ഓപ്പറേഷന് റഫാല്‍, മിറാഷ് ഫൈറ്ററുകളാണുപയോഗിച്ചത്. ജി.പി.എസ്, ലേസര്‍ ഗൈഡഡ് സ്‌കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും അണുവിട തെറ്റാതെ ലക്ഷ്യം കണ്ടു. പാക് മണ്ണില്‍ കടന്നുചെല്ലാതെ, 100 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാമ്പുവരെ തകര്‍ത്താണ് കരുത്തുകാട്ടിയത്. സിവിലിയന്‍, സൈനിക കേന്ദ്രങ്ങളെ തൊട്ടില്ല.
കര-വ്യോമ സേനകളുടെ സംയുക്ത ഓപ്പറേഷന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സിന്ദൂര്‍ എന്ന് പേരിട്ടത്. സൈനിക നടപടി മോദി തത്സമയം വീക്ഷിക്കുകയും ചെയ്തു. 1971നു ശേഷം ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുന്നത്.
അതേസമയം, ഇന്ത്യന്‍ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഷെല്ലാക്രമണം നടത്തി 15 പാവങ്ങളെ വധിച്ച് തനിസ്വരൂപം കാട്ടി. ഇന്ത്യയുടെ മിഗ് 29 വിമാനം വെടിവച്ചിട്ടെന്ന് ഇതിനിടെ പാകിസ്ഥാന്‍ കള്ള പ്രചാരണവും നടത്തി. ഇന്ത്യയുടെ വിമാനങ്ങളും യോദ്ധാക്കളും സുരക്ഷിതരാണ്.
താരമായി സോഫിയയും
വ്യോമിക സിംഗും
നടപടി വിശദീകരിക്കാന്‍ ഇന്ത്യ ഇന്നലെ നിയോഗിച്ചതും രണ്ടും ധീരവനിതകളെ. കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും. വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് ഇരുവശവുമിരുന്ന് ഇവര്‍ രാജ്യത്തിന്റെ പോരാട്ടവീര്യം വിശദീകരിച്ചപ്പോള്‍ ഭാരതീയരൊന്നാകെ പുളകമണിഞ്ഞു. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ യുദ്ധവിമാനങ്ങളില്‍ നിന്നുള്ള വീഡിയോയും പുറത്തുവിട്ടു.
25 മിനിട്ട്, 24 പ്രഹരം
പുലര്‍ച്ചെ 1.05ന് ആദ്യം ആക്രമിച്ചത് പാക് അധിനിവേശ കാശ്മീരിലെ കോട്‌ലിയിലെ മര്‍കസ് അബ്ബാസ് ക്യാമ്പാണ്. തുടര്‍ന്ന് 25 മിനിട്ടിനുള്ളില്‍ ജെയ്ഷെയുടെയും ഹിസ്ബുളിന്റെയുമുള്‍പ്പെടെ 9 ക്യാമ്പുകള്‍ ചാരമായി. 24 തവണ മിസൈല്‍ പ്രയോഗിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് 100 കി.മീറ്റര്‍ അകലെയാണ് ഇന്ത്യ തകര്‍ത്ത മസൂദിന്റെ ആസ്ഥാനം.
ആക്രമിക്കാന്‍ തുനിഞ്ഞാല്‍
പാകിസ്ഥാന്‍ താങ്ങില്ല
ഇന്ത്യന്‍ സേന 24 തവണ അക്രമിച്ചത് സ്ഥിരീകരിച്ച് പുലര്‍ച്ചെ 4.08ന് പാക് സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി പത്രസമ്മേളനം നടത്തി. ഇന്ത്യയുടേത് യുദ്ധപ്രഖ്യാപനമാണെന്നും തിരിച്ചടിക്കുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വീമ്പിളക്കി. ആക്രമിച്ചാല്‍ സൈനിക കേന്ദ്രങ്ങളുള്‍പ്പെടെ തകര്‍ക്കുമെന്നും പാകിസ്ഥാന്‍ താങ്ങില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…