vikram misri
ന്യൂഡല്‍ഹി: പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് സൈന്യം. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണത്തിന് ശ്രമിച്ചത്. ഈ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിയെന്നും പാക് മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും സൈനിക വക്താക്കളായ വ്യോമിക സിങ്ങും സോഫിയ ഖുറേഷിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആക്രമണത്തിന് അതേ ശക്തിയില്‍ പാകിസ്താനില്‍ തിരിച്ചടി നടത്തി. പാകിസ്താനിലെ ലാഹോറില്‍ സ്ഥാപിച്ചിരുന്ന വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു. ഇന്നലെ മുതല്‍ പാകിസ്താന്‍ നിയന്ത്രണരേഖയില്‍ ആക്രമണം നടത്തിയിരുന്നു. കശ്മീരിലെ കുപ്വാര, ബാരമുള്ള, ഉറി, പൂഞ്ച്, രജൗറി തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തി. മോര്‍ട്ടാര്‍ ഷെല്ലുകളും പീരങ്കിയുമുള്‍പ്പെടെ ആക്രമണത്തിനുപയോഗിച്ചു. ആക്രമണത്തില്‍ 16 സാധാരണക്കാരാണ് കൊല്ലപ്പെത്. അതില്‍ മൂന്ന് കുട്ടികളും ആറ് സ്ത്രീകളുമുള്‍പ്പെടുന്നുവെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇന്ത്യയും മോര്‍ട്ടാറുകളും പീരങ്കികളുമുപയോഗിച്ച് തിരിച്ചടി നടത്തി. സംഘര്‍ഷം വര്‍ധിപ്പിക്കാനുള്ള ഉദ്ദേശ്യം ഇന്ത്യന്‍ സേനക്കില്ലെന്നും പ്രകോപനമുണ്ടാക്കിയാല്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും സോഫിയ ഖുറേഷിയും വ്യോമിക സിങ്ങും വ്യക്തമാക്കി.
പഹല്‍ഗാമിലെ ഭീകരാക്രമണമാണ് ഇതിനെല്ലാം കാരണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇതിന് മറുപടിയായാണ് ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ നടപടിയെടുത്തത്. പഹല്‍ഗാമിലെ ആക്രമണത്തിന് പങ്കില്ലെന്ന് പാകിസ്താന്‍ പറയുന്നതില്‍ കാര്യമില്ല. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ടിആര്‍എഫിന് പാക് ആസ്ഥാനമായ ലഷ്‌കറെ തോയ്ബയുമായി ബന്ധമുണ്ട്. ഇന്ത്യ ഇക്കാര്യം യുഎന്‍ രക്ഷാസമിതിയെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും രക്ഷാസമിതിയെ അറിയിക്കുമെന്നും വിക്രം മിസ്രി പറഞ്ഞു.
പാകിസ്താന്‍ ഭീകരതയ്ക്കൊപ്പമാണ്. ടിആര്‍എഫിനെ പാകിസ്താന്‍ പിന്തുണച്ചുവെന്നും വിക്രം മിസ്രി ആരോപിച്ചു. പാക് ഭീകരവാദികള്‍ക്കെതിരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു. ഇന്ന് രാവിലെയും പാകിസ്താന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഭീകരവാദികള്‍ക്കെതിരെ ഇന്ത്യ തെളിവുകള്‍ കൈമാറിയിട്ടും പാകിസ്താന്‍ സഹകരിച്ചില്ല. ദശകങ്ങളായി ഇന്ത്യയ്ക്കെതിരായി ഭീകരവാദികളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തു. യു.എന്‍ ഭീകരവാദികളായി പ്രഖ്യാപിച്ചവര്‍ പോലും പാകിസ്താനില്‍ സ്വതന്ത്രരായി നടക്കുന്നുവെന്നും വിക്രം മിസ്രി ആരോപിച്ചു. ഭീകരതയുടെ കാര്യത്തില്‍ പാകിസ്താന് നല്ല പ്രതിഛായ അല്ല ഉള്ളത്.
ഇന്ത്യയ്ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഭീകരവാദികളെ ഉപയോഗിച്ച് നടത്തി. ഇതിനുള്ള ഫോറന്‍സിക് തെളിവുകള്‍ അടക്കം നല്‍കിയിട്ടും പാകിസ്താന്‍ സഹകരിച്ചില്ല. പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്‍ സംഘത്തെയും ഇന്ത്യ അന്വേഷണത്തില്‍ സഹകരിപ്പിച്ചു. തെളിവുകളും വിവരങ്ങളും കൈമാറി. ആരൊക്കെയാണ് പിന്നിലെന്ന് വ്യക്തമാക്കി. എന്നിട്ടും അവര്‍ സഹകരിച്ചില്ല. എന്നാല്‍ ഈ തെളിവുകളെല്ലാം ഉപയോഗിച്ച് പാകിസ്താന്‍ സ്വന്തം പങ്കാളിത്തം മറയ്ക്കാനാണ് ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഓപ്പറേഷന്‍ സിന്ദൂര്‍: ചൈനയും കാനഡയും തുര്‍ക്കിയും ഒഴിവാക്കി ഇന്ത്യ

ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്ക് പോകില്…