തിരുവനന്തപുരം: 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് കുട്ടികളുടെ സിനിമയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നില്ല. പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ട സിനിമയ്ക്ക് നിലവാരമില്ലായിരുന്നെന്ന ജൂറിയുടെ വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഇതേത്തുടര്‍ന്ന് മികച്ച ബാലതാരം (ആണ്‍) മികച്ച ബാലതാരം (പെണ്‍) എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ജൂറിയുടെ വിലയിരുത്തലില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ‘സ്‌കൂള്‍ ചലേ ഹം’ എന്ന കുട്ടികളുടെ ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകാന്ത് ഇ.ജി.
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. സിഐഡി മൂസ, നമ്മള്‍, ചോട്ടാ മുംബയ് തുടങ്ങി നിരവധി മലയാള…
ഞങ്ങളുടെ ‘സ്‌കൂള്‍ ചലേ ഹം’ അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകള്‍ എങ്കിലും ഈ വര്‍ഷം അവര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. അതില്‍ നിന്നും ഒന്നിനുപോലും ഒരു പ്രോത്സാഹന സമ്മാനം പോലും നല്‍കാതെ, ഇതുപോലുള്ള ആഹ്വാനങ്ങള്‍ മാത്രം നടത്തുമ്പോള്‍ കുട്ടികളുടെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണെന്ന് ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ചെറിയ അവാര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ച സിനിമാ പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തേയല്ലേ സാര്‍ നിങ്ങള്‍ തുരങ്കം വച്ചതെന്നും അദ്ദേഹം ചോദിച്ചു.
ശ്രീകാന്ത് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
ചലച്ചിത്ര അക്കാദമിക്കും ജൂറി ചെയര്‍മാനും ഒരു തുറന്ന കത്ത്
കേരള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ആകാംക്ഷയോടെ, അല്പം പ്രതീക്ഷയോടെ ചാനലില്‍ മന്ത്രിയുടെ വാക്കുകള്‍കേട്ടിരിക്കുകയായിരുന്നു ഞങ്ങളും പിന്നെ ഒരു കൂട്ടം കുട്ടികളും. ഈ വര്‍ഷത്തെ അവാര്‍ഡിന് ഞങ്ങളുടെ ‘സ്‌കൂള്‍ ചലേ ഹം’ എന്ന കുട്ടികളുടെ സിനിമയും ഉണ്ടായിരുന്നു. മന്ത്രി അവാര്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ അതില്‍ കുട്ടികളുടെ സിനിമയ്ക്കുള്ള അവാര്‍ഡ് ഇല്ലായിരുന്നു, ആദ്യം കരുതിയത് പറയാന്‍ വിട്ടുപോയതാകാം എന്നാണ്, പിന്നീട് ജൂറി ചെയര്‍മാന്‍ വിശദീകരണവുമായി വന്നു. മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള അവാര്‍ഡ് ഈ വര്‍ഷം ഇല്ലത്രെ! മികച്ച ബാല താരങ്ങളും ഇല്ല. കൂടാതെ ജൂറി ചെയര്‍മാന്‍ മുഴുവന്‍ സിനിമാക്കാരോടും എഴുത്തുകാരോടും കുട്ടികളുടെ നല്ല സിനിമകള്‍ ഉണ്ടാക്കാനായി ആഹ്വാനം ചെയ്യുകയും ചെയ്തു. ജൂറി പറഞ്ഞത് അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട കുട്ടികളുടെ സിനിമകളില്‍ കൂടുതലും പറയുന്നത് മുതിര്‍ന്നവരുടെ കഥകള്‍ ആണ് എന്നുള്ളതാണ്. ഒരു കാര്യം ഞങ്ങള്‍ക്ക് ഉറപ്പിച്ചു പറയാനാകും, ‘സ്‌കൂള്‍ ചലേ ഹം’ ല്‍ ഞങ്ങള്‍ പറഞ്ഞത് കുട്ടികളുടെ മാത്രം കഥയാണ്. ഇതില്‍ 80% സമയവും സ്‌ക്രീനില്‍ കുട്ടികള്‍ തന്നെയാണ് ഉള്ളത്.
എന്റെ അറിവില്‍ ഞങ്ങളുടെ ‘സ്‌കൂള്‍ ചലേ ഹം’ അടക്കം ചുരുങ്ങിയത് അഞ്ച് സിനിമകള്‍ എങ്കിലും ഈ വര്‍ഷം അവര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ നിന്നും ഒന്നിനുപോലും ഒരു പ്രോത്സാഹന സമ്മാനംപോലും നല്‍കാതെ, ഇതുപോലുള്ള ആഹ്വാനങ്ങള്‍ മാത്രം നടത്തുമ്പോള്‍ കുട്ടികളുടെ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന അവസാന വ്യക്തിയെയും നിങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണ് സര്‍. താങ്കള്‍ എന്താണ് കരുതുന്നത്, ബാക്കി സിനിമകളോടൊപ്പം ഓടിയെത്താനും മാത്രംകോടികള്‍ മുടക്കിയാണ് ഇവിടെ കുട്ടികളുടെ സിനിമകള്‍ ഉണ്ടാക്കുന്നത് എന്നാണോ?
കണ്ണൂര്‍ ജില്ലയിലെ മൊറാഴ എന്ന ഒരു ഗ്രാമവും കമ്മാരന്‍ മാസ്റ്റര്‍ മെമ്മൊറിയല്‍ സ്‌കൂളും ഞങ്ങളുടെ കൂടെ ആത്മാര്‍ഥമായി നിന്നത് കൊണ്ട് മാത്രം സംഭവിച്ച ഒരു സിനിമയാണ് ‘സ്‌കൂള്‍ ചലേ ഹം’. ഇതില്‍ വാണിജ്യ സിനിമകളില്‍ കണ്ടുവരുന്ന പളപളപ്പ് കണ്ടില്ലെന്ന് വരും പക്ഷേ ജീവിതം പറയുന്നുണ്ട് സര്‍, ഒരിക്കലും ഒരു തിയറ്ററും ഒടിടി ഭീമന്മാരും ഈ സിനിമകള്‍ ഏറ്റെടുത്തെന്നു വരില്ല. കാരണം ഇതില്‍ അഭിനയിക്കുന്നത് താരങ്ങള്‍ അല്ല, വളരേ സാധാരണക്കാരായ കുട്ടികള്‍ ആണ്. ഇതുപോലുള്ള സിനിമകളെ നിങ്ങളൊക്കെ പരിഗണിച്ചില്ലെങ്കില്‍ പിന്നെവേറെ ആര് പരിഗണിക്കാനാണ് സര്‍, എന്നിട്ട് മഹത്തായ കുട്ടികളുടെ സിനിമകള്‍ ഈ നാട്ടില്‍ ഉണ്ടാകുന്നില്ല എന്ന് പരാതി പറയരുത് സര്‍.
ഇത് തന്നെയാകും അവാര്‍ഡിന് സബ്മിറ്റ് ചെയ്ത മറ്റ് കുട്ടികളുടെ സിനിമകളുടെയും അവസ്ഥ. ഈ ഒരു ചെറിയ അവാര്‍ഡില്‍ പ്രതീക്ഷയര്‍പ്പിച്ച സിനിമ പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തേയല്ലേ സാര്‍ നിങ്ങള്‍ തുരങ്കം വച്ചത്? ജനപ്രിയ താരങ്ങള്‍ക്കും സിനിമകള്‍ക്കും അവാര്‍ഡിനു പുറമെ ഒന്നും രണ്ടും സ്‌പെഷ്യല്‍ മെന്‍ഷനും കൊടുത്ത് തുല്ല്യത ഉറപ്പ് വരുത്തിയപ്പോള്‍ചോദിക്കാനും പറയാനും ആരും വരില്ലെന്നു കരുതി കുട്ടികളുടെ സിനിമകളെ തഴഞ്ഞത് തീര്‍ത്തുംമോശമായിപോയി സര്‍, കഴിഞ്ഞ വര്‍ഷവും മികച്ച കുട്ടികളൂടെ സിനിമയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നാണ് അറിഞ്ഞത്. എങ്കില്‍ ഈയൊരു വിഭാഗം തന്നെ അവാര്‍ഡില്‍ നിന്നും ഒഴിവാക്കി ആ പണം ബാക്കിയുള്ള സ്‌പെഷ്യല്‍ മെന്‍ഷനുകള്‍ക്ക് ഉപയോഗിക്കുന്നതാകും സര്‍ നല്ലത്.
എന്ന് ഒരുപാട് വിഷമത്തോടെ,
കുട്ടികളുടേത് മാത്രമായ ഒരു സിനിമ സംവിധാനം ചെയ്ത
ശ്രീകാന്ത് ഇ. ജി

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

15/11/2025