തളിപ്പറമ്പ് : കണ്ണൂരിലെ കുറുമാത്തൂര്‍ പൊക്കുണ്ടിന് സമീപം 2 മാസം പ്രായമുള്ള കുട്ടിയെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മ മുബഷിറയെ അറസ്റ്റ് ചെയ്തു. പൊക്കുണ്ട് ഡെയറി ജുമാ മസ്ജിദിന് സമീപം സയലന്റ് റോഡ് സ്ട്രീറ്റ് നമ്പര്‍ 2ല്‍ ഹിലാല്‍ മന്‍സില്‍ ടി.കെ.ജാബിറിന്റെയും മൂലക്കല്‍ പുതിയ പുരയില്‍ മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ ആണ് തിങ്കളാഴ്ച രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റില്‍ വീണുവെന്നാണ് മുബഷിറ പറഞ്ഞത്. ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി വീണെന്ന് പറഞ്ഞതില്‍ സംശയം തോന്നിയ പൊലീസ് രണ്ട് ദിവസമായി മുബഷിറയേയും ബന്ധുക്കളേയും ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്ന് രാവിലെയാണ് മുബഷിറയെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി വീണത്. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടര്‍ന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു.തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്ന ചോദ്യം ചെയ്യല്‍. കുട്ടിയെ അമ്മ കിണറ്റിലിട്ടതാണെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. കുട്ടിയെ കിണറ്റിലേക്ക് എറിയാനുള്ള കാരണം വ്യക്തമല്ലെന്ന്‌പൊലീസ്അറിയിച്ചു. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

E-PAPER