Kerala Pranamam

‘അതിരുവിട്ട് സംസാരിക്കുന്നു”; ‘ബിആര്‍എസ് ബിജെപിയുടെ ബി ടീം’ പരാമര്‍ശത്തില്‍ രാഹുലിനെതിരെ കേന്ദ്രമന്ത്രി

തെലങ്കാനയില്‍ മോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുല്‍ ഗാന്ധി അതിരുവിട്ട് സംസാരിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിആര്‍എസുമായോ കോണ്‍ഗ്രസുമായോ ബിജെപി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.’ബിആര്‍എസുമായി വിട്ടുവീഴ്ച ചെയ്താണ് കോണ്‍ഗ്രസ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിആര്‍എസുമായോ കോണ്‍ഗ്രസുമായോ ഞങ്ങള്‍ (ബിജെപി) സഖ്യമുണ്ടാക്കില്ല. കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി പരിധികള്‍ മറികടക്കുകയാണ്’ – കിഷന്‍ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ദിവസം ഖമ്മമില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ്, സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ”ബിജെപിയുടെ ബി ടീം” എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.’തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയുടെ ബി ടീമായ ബിആര്‍എസും തമ്മിലുള്ള പോരാട്ടമാണ്. കര്‍ണാടകയില്‍ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, തെലങ്കാനയിലും അവരുടെ ബി ടീമിനെ പരാജയപ്പെടുത്തും’ – രാഹുല്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധി ഖമ്മത്തില്‍ നടത്തിയ പ്രസംഗം അടിസ്ഥാനരഹിതമാണെന്ന് ബിആര്‍എസ് നേതാവ് ദസോജു ശ്രവണ്‍ പ്രതികരിച്ചു.’ഖമ്മം യോഗത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം നുണകളുടെ കൂമ്പാരമായിരുന്നു. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ തിരക്കഥയെ അടിസ്ഥാനമാക്കി, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്’ – ശ്രാവണ്‍ പറഞ്ഞു.