Kerala Pranamam

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ബംഗളൂരു സിറ്റി സിവില്‍ കോടതി ജാമ്യം അനുവദിച്ചു. ബസവരാജ ബൊമ്മെ നേതൃത്വം നല്‍കിയ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെ 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് വിശേഷിപ്പിച്ചതിനായിരുന്നു കേസ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ക്ക് കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.’പേ സി.എം ‘ എന്ന പേരിലായിരുന്നു കര്‍ണാടകയിലെ കഴിഞ്ഞ ബിജെപി സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ ക്യാമ്പയിന്‍. ബസവരാജ ബൊമ്മെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ 40% കമ്മീഷന്‍ വാങ്ങുന്നുവെന്നായിരുന്നു ആരോപണം. പൊതുവേദിയിലും, പത്ര, നവ മാധ്യമങ്ങളിലൂടെയും തെറ്റായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കേശവ് പ്രസാദ് കോടതിയെ സമീപിച്ചത്. കേസില്‍ രാഹുല്‍ ഗാന്ധിയും, സിദ്ധരാമയ്യും, ഡി.കെ ശിവകുമാറും ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായി.ഈ മാസം ഒന്നിന് കേസ് പരിഗണിച്ചപ്പോള്‍ സിദ്ധരാമയ്യക്കും, ഡി.കെ ശിവകുമാറിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് ഹാജരാകാതിരുന്ന രാഹുലിന് കോടതി സമന്‍സ് അയക്കുകയായിരുന്നു. കോടതിയിലെത്തിയ രാഹുല്‍ ഗാന്ധിയെ മുദ്രാവാക്യം വിളികളോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.കേസ് ജൂലൈ 30ന് കോടതി വീണ്ടും പരിഗണിക്കും. കോടതി നടപടികള്‍ക്ക് ശേഷം കര്‍ണാടകയിലെ നിയുക്ത എം.പിമാര്‍, തോറ്റ സ്ഥാനാര്‍ഥികള്‍ എന്നിവരുമായി രാഹുല്‍ കൂടികാഴ്ച നടത്തി.