Kerala Pranamam

ആന്ധ്രയില്‍നിന്ന് 3840 മെട്രിക് അരി എത്തിക്കും: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം വില ക്കയറ്റം തടയാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആന്ധ്രയില്‍നിന്ന് കൂടുതല്‍ അരി എത്തിക്കും. കടല, വന്‍പയര്‍, മല്ലി, വറ്റല്‍ മുളക്, പിരിയന്‍ മുളക് എന്നിവയും ആന്ധ്രയിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിതരണത്തിന് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാസം 3840 മെട്രിക് ടണ്‍ ജയ അരി എത്തിക്കാനാണ് ധാരണ. ഡിസംബര്‍ മുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തി തുടങ്ങും. ആന്ധ്രയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില നല്‍കിയാണ് സംഭരണം. ആന്ധ്ര സിവില്‍സപ്ലൈസ് കോര്‍പറേഷനാണ് സംഭരണ ചുമതല.മിനിമം താങ്ങുവിലയ്ക്ക് പുറമേ ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള ചെലവും കേരളം നല്‍കും. സാധനങ്ങളുടെ ഗുണനിലവാരം ആന്ധ്രയിലെയും കേരളത്തിലെയും സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്തസംഘം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ ജയ അരി സംസ്ഥാനത്തിലെ കര്‍ഷകരാണ് ഉല്‍പ്പാദിക്കുന്നതെന്നും ഗുണനിലവാരമുള്ള അരിയും മറ്റ് ഉല്‍പ്പന്നങ്ങളുമാണ് ലഭ്യമാക്കുകയെന്നും ആന്ധ്ര ഭക്ഷ്യമന്ത്രി കെ പി നാഗേശ്വര റാവു പറഞ്ഞു. മുഖ്യമന്ത്രി വെ എസ് ജഗമോഹന്‍ റെഡ്ഡിയെ ചര്‍ച്ചയുടെ വിശദാംശം അറിയിക്കും. കേരളം മാത്രമാണ് ജയ അരി ആവശ്യപ്പെടുന്നത്. ഗോദാവരി നദീ തീരം ജയ നെല്ല് ഉല്‍പ്പാദിക്കാന്‍ അനുയോജ്യമാണ്. മുമ്പ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജയ സംഭരിച്ചിരുന്നു.അവര്‍ അത് നിര്‍ത്തിയതോടുകൂടിയാണ് കര്‍ഷകര്‍ ജയ നെല്ല് കൃഷി ചെയ്യാതിരുന്നത്. കേരളത്തിന്റെ ആവശ്യം കര്‍ഷകരെ അറിയിക്കും. അടുത്ത സീസണ്‍ മുതല്‍ ഈ നെല്ല് കൃഷി ചെയ്യാന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരും സംസ്ഥാന ഭക്ഷ്യമന്ത്രിമാര്‍ തിരുവനന്തപുരം റസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടത്തിയത്. ഇരുസംസ്ഥാനങ്ങളിലെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനം ആവശ്യപ്പെട്ടത്

മല്ലി- 380 മെട്രിക് ടണ്‍
വന്‍പയര്‍- 720 മെട്രിക് ടണ്‍
വറ്റല്‍ മുളക്- 500 മെട്രിക് ടണ്‍
പിരിയന്‍ മുളക്- 50മെട്രിക് ടണ്‍
കടല- 770 മെട്രിക് ടണ്‍