Kerala Pranamam

ആലപ്പുഴയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി, ആരോഗ്യ മന്ത്രി

ആലപ്പുഴയിലെ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരുടെ ഒക്കെ ഭാഗത്ത് വീഴ്ച ഉണ്ടോ അവര്‍ക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ ഇല്ലാത്തതിന്റെ പ്രശ്‌നം ആയിരുന്നില്ല. ചില ടെസ്റ്റുകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത കാണിക്കാത്തതിനാലാണ് സ്വകാര്യ ലാബില്‍ പരിശോധനകള്‍ നടത്തേണ്ടി വരുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയിലെ വനിതാ-ശിശു ആശുപത്രിയിലായിരുന്നു കുഞ്ഞ് ജനിച്ചത്.
അതേസമയം, കുഞ്ഞിന്റെ മാതാവിന് സ്‌കാനിംഗ് നടത്തിയ ആലപ്പുഴയിലെ ശങ്കേഴ്‌സ്, മിഡാസ് എന്നീ സ്‌കാനിംഗ് സെന്ററുകള്‍ ഇന്നലെ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തിരുന്നു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്റെ റെക്കോര്‍ഡുകള്‍ 2 വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍ അന്വേഷണത്തില്‍ റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനം സൂക്ഷിച്ചിട്ടില്ലാത്തതായി പരിശോധനയില്‍ കണ്ടെത്തിയതിനാലാണ് രണ്ട് സ്ഥാപനങ്ങളുടെയും ലൈസന്‍സ് റദ്ദ് ചെയ്തത്.