Kerala Pranamam

‘ഇടതുപക്ഷം പാര്‍ലമെന്റിലെത്തുന്നത് വേസ്റ്റ്, ബിജെപിക്ക് ഇരട്ട അക്കം കിട്ടണമെങ്കില്‍ 2 തവണ പൂജ്യമെന്ന് എന്നെഴുതണം”; ശശി തരൂര്‍

ഇടതുപക്ഷം പാര്‍ലമെന്റിലെത്തുന്നത് വേസ്റ്റാണ്. അവര്‍ അവരുടെ കഴിവിനെക്കുറിച്ച് സംസാരിക്കട്ടെ, എന്തിനാണ് നുണ പറയുന്നതെന്നും ശശി തരൂര്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കും. രണ്ടുതവണ ബിജെപി രണ്ടാമതായ മണ്ഡലമാണ് തിരുവനന്തപുരം. താന്‍ മത്സരത്തിനെത്തുമ്പോള്‍ പന്ന്യന്‍ രവീന്ദ്രനായിരുന്നു എംപി. അദ്ദേഹത്തോട് എതിരഭിപ്രായമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ രണ്ടര വര്‍ഷം ഐടി മന്ത്രിയായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തിന് വേണ്ടി എന്ത് ചെയ്തു? സ്ഥാനാര്‍ത്ഥിയായ ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. അടിസ്ഥാനരഹിതമായ പല കാര്യങ്ങളും ബിജെപി പറഞ്ഞു നടക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഒരു ബിജെപി എംപി തന്നെ തന്നോട് പറഞ്ഞു. രാഹുലിന്റെ കേരളാ സ്ഥാനാര്‍ഥിത്വ തീരുമാനം പാര്‍ട്ടിയുടേതാണ്. വയനാടിന് പുറമെ മറ്റ് മണ്ഡലങ്ങളിലും കൂടി ചിലപ്പോള്‍ രാഹുല്‍ മത്സരിച്ചേക്കുമെന്നും ശശി തരൂര്‍. പൊതു തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കിട്ടുമെന്ന് പറഞ്ഞ അതേ പ്രധാനമന്ത്രിയാണ് കേരളത്തില്‍ ഇരട്ടയക്കം ലഭിക്കുമെന്ന് പറയുന്നത്. കേരളത്തിലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കറിയാമല്ലോ. ഡബിള്‍ ഡിജിറ്റ് കിട്ടണമെങ്കില്‍ രണ്ടു തവണ പൂജ്യം എന്നെഴുതണം. NDA യില്‍ നിന്ന് പുറത്താക്കിയ പാര്‍ട്ടികളെ വീണ്ടും കെഞ്ചി തിരിച്ചുകൊണ്ടുവരുന്നു. ഭൂരിപക്ഷം ലഭിക്കില്ല എന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനം. 400 പോയിട്ട് 300 പോലും കിട്ടില്ലെന്ന് ഉറപ്പാണ്. കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമില്ല. 2004 ലേത് പോലെ സര്‍പ്രൈസ് വിക്ടറി കാത്തിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.