Kerala Pranamam

ഇത് ഞങ്ങളുടെ വീട്ടുവേലക്കാരനല്ല; ഞങ്ങളുടെ സ്വന്തം ദേവസ്യാപ്പി

കണ്ണൂര്‍: ചെറുപുഴയില്‍ കോവിഡ് ബാധിച്ച് മരിച്ച വീട്ടുജോലിക്കാരന്റെ മൃതദേഹം മാതാപിതാക്കളെ അടക്കിയ കല്ലറയില്‍ സംസ്‌കരിച്ച് ഒരു കുടുംബം. കഴിഞ്ഞദിവസം കോഴിക്കോട് ആസ്പത്രിയില്‍ മരിച്ച ദേവസ്യയുടെ (71) മൃതദേഹമാണ് പുളിങ്ങോം രാജഗിരി സെയ്ന്റ് അഗസ്റ്റ്യന്‍ പള്ളിയിലെ കളപ്പുരയ്ക്കല്‍ കുടുംബത്തിന്റെ കല്ലറയില്‍ നടത്തിയത്. ജീവിതയാത്രയില്‍ കുടുംബത്തോടൊപ്പം നിന്ന ജോലിക്കാരനായിരുന്നു അവിവാഹിതനായ ദേവസ്യ.
പരേതരായ കളപ്പുരയ്ക്കല്‍ മൈക്കിളിന്റെയും ഭാര്യ ത്രേസ്യാമ്മയെയും അടക്കം ചെയ്തിരിക്കുന്നത് ഈ കല്ലറയിലാണ്. ഇവരുടെ 10 മക്കളും ചേര്‍ന്നാണ് തങ്ങളുടെ കുടുംബാംഗം പോലെയായിരുന്ന ദേവസ്യയെ ഇതേ കല്ലറയില്‍ സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. നടുവില്‍ സ്വദേശിയായ ദേവസ്യ നന്നെ ചെറുപ്പത്തില്‍ ഇവരുടെ വീട്ടില്‍ ജോലിക്ക് വന്നതായിരുന്നു. വീട്ടുകാരുടെ പ്രിയപ്പെട്ടവനായ ദേവസ്യ ക്രമേണ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ദേവസ്യാപ്പിയായി.
ഏഴുകൊല്ലംമുമ്പ് ത്രേസ്യാമ്മ മരിച്ചശേഷം മൈക്കിളും ദേവസ്യയും മാത്രമായി. രണ്ടുകൊല്ലം മുമ്പ് മൈക്കിളും മരിച്ചതോടെ ദേവസ്യ തനിച്ചായി. ദേവസ്യയെ നന്നായി നോക്കണമെന്ന് മൈക്കിള്‍ മരണവേളയില്‍ മക്കളെ പറഞ്ഞേല്‍പ്പി ച്ചിരുന്നു. തനിച്ച് താമസം ബുദ്ധിമുട്ടായപ്പോള്‍ താബോറിലെ സ്‌നേഹഭവനി ലേക്ക് മാറ്റി. പിന്നീട് കരുവന്‍ചാലിലെ അഗതിമന്ദിരത്തില്‍ പ്രത്യേകം മുറിതന്നെ ഒരുക്കി കുടുംബം സംരക്ഷിച്ചു. മാസംതോറും 10,000 രൂപയും നല്‍കിയിരുന്നു. പലവിധ രോഗങ്ങള്‍ അലട്ടിയപ്പോള്‍ കണ്ണൂര്‍ തണല്‍ സ്‌നേഹവിട്ടീലേക്ക് മാറ്റി.
കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. ക്രിസ്ത്യന്‍ രീതി പ്രകാരം മാതാപിതാക്കളെയും മക്കളെയും ഒരു കല്ലറയില്‍ അടക്കുമെങ്കിലും മറ്റുള്ളവരെ അടക്കാറില്ല. തങ്ങളുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയെ മാതാപിതാക്കള്‍ക്കൊപ്പം സംസ്‌കരിക്കുക വഴി ദേവസ്യയെ സംരക്ഷിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുകയായിരുന്നു ഈ കുടുംബം.