Kerala Pranamam

ഇനിയുള്ളത് 6000 എണ്ണം മാത്രം; കേരളത്തില്‍ നായകള്‍ക്കെതിരായ അക്രമം തടയാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി


ന്യൂഡല്‍ഹി: കേരളത്തില്‍ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓള്‍ ക്രീചെര്‍സ് ആന്‍ഡ് സ്‌മോള്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തില്‍ ഉള്ളത് 6000 നായകള്‍ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്.
കലാപ സമാനമായ സ്ഥിതിയിലൂടെയാണ് കേരളത്തില്‍ നായകളെ കൊല്ലുന്നത് എന്നാണ് സംഘടനയുടെ ആരോപണം. എ ബി സി ചട്ടങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ തെരുവ് നായകളെ പ്രാകൃതമായ രീതിയില്‍ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തില്‍ നായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.
തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ജൂണ്‍ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാന്‍ സാധ്യത ഇല്ലെന്നും മനസിലായതിനാല്‍ തെരുവ് നായകള്‍ക്കെതിരെ വ്യാപക അക്രമം കേരളത്തില്‍ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. വിനോദ സഞ്ചാരത്തില്‍ അധിഷ്ടിമായ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഇത് സാരമായി ബാധിക്കുമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഇതേ ദിവസം മൃഗ സ്‌നേഹികളുടെ ആവശ്യവും കോടതി പരിഗണിക്കും.