Kerala Pranamam

ഇരിട്ടി പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും; അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായി

ഇരിട്ടി: കെഎസ്ടിപി എഞ്ചിനീയറിങ്ങ് വിഭാഗം ഇരിട്ടി പുതിയപാലവുമായി ബന്ധപ്പെട്ട അന്തിമ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതോടെ പാലം നാളെ ഗതാഗതത്തിന് തുറന്നു കൊടുക്കും. 336 കോടി ചിലവില്‍ നവീകരണം പൂര്‍ത്തിയാവുന്ന 55 കിലോമീറ്റര്‍ തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ 7 ഫലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെ പാലവുമാണ് ഇരിട്ടി പാലം.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് ആഘോഷങ്ങളൊന്നു മില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഇരിട്ടി പാലത്തിന് പുറമെ ഉളിയില്‍, കളറോഡ്, കരേറ്റ, മെരുവമ്ബായി പാലങ്ങള്‍ നേരത്തേ പൂര്‍ത്തിയായതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. പദ്ധതിയില്‍ അവശേഷിക്കുന്ന കൂട്ടുപുഴ, എരഞ്ഞോളി പാലങ്ങളുടെ നിര്‍മ്മാണവും കാലവര്‍ഷത്തിന് മുന്‍മ്ബ് തന്നെ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ടിപി അധികൃതര്‍ അറിയിച്ചു.2013ല്‍ ആണ് ലോക ബാങ്ക് സഹായത്തോടെ അന്തര്‍ സംസ്ഥാന പാതയുടെ നവീകരണ പ്രവ്യത്തി ആരംഭിക്കുന്നത്. മുംബൈ ആസ്ഥാനമായ എസ്ആര്‍ ഗ്രൂപ്പ് 235 കോടിക്ക് ഏറ്റെടുത്ത പ്രവ്യത്തി അവര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടര്‍ന്ന് 2015ല്‍ റീടെണ്ടര്‍ ചെയ്ത് പ്രവ്യത്തി വീണ്ടും ആരംഭിച്ചത് 2016ല്‍ ആണ്.പ്രവര്‍ത്തിയിലെ കാലതാമസം ഒഴിവാക്കന്‍ രണ്ട് റീച്ചായി വിഭജിച്ച് രണ്ടു കമ്ബനികള്‍ക്കായി റീടെണ്ടര്‍ ചെയ്യുകയായിരുന്നു. എരഞ്ഞോളി, മെരുവമ്ബായി, കരേറ്റ, കളറോഡ് പാലം ഉള്‍പ്പെടുന്ന തലശ്ശേരി മുതല്‍ കളറോഡ് വരെയുള്ള 30 കിലോമീറ്റര്‍ റോഡ് പ്രവ്യത്തി 156കോടിക്ക് ദില്ലി ആസ്ഥാനമായ ദിനേശ് ചന്ദ്ര അഗര്‍വാള്‍ കമ്ബനിയാണ് ഏറ്റെടുത്തത്. ഇതിന്റെ പ്രവ്യത്തി 2018 സപ്തംബറോടെ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.കളറോഡ് മുതല്‍ കട്ടുപുഴ വളവുപാറ വരെയുള്ള 25 കിലോമീറ്റര്‍ റോഡിന്റെയും ഇരിട്ടി, കൂട്ടപുഴ, ഉളിയില്‍ പാലങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം റീച്ചിന്റെ നിര്‍മ്മാണം മുംബൈ ആസ്ഥാനമായ ജിഎച്ച്വി ഗ്രൂപ്പും പെരുംമ്ബാവൂര്‍ ഇകെകെ കണ്‍ട്രസ്ഷന്‍ ഗ്രൂപ്പുമാണ് ഏറ്റെടുത്തത്. 210കോടിയുടെ പ്രവ്യത്തി അതേ വര്‍ഷം ഡിസംബറിലും പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. തുടര്‍ന്നള്ള വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയവും കോവിഡുമെല്ലാം പ്രവ്യത്തി നീണ്ടുപോയി. ഇരിട്ടി, കൂട്ടപുഴ, എരഞ്ഞോളി പാലങ്ങളുടെ നിര്‍മ്മാണത്തിലുണ്ടായ പ്രതിസന്ധിയാണ് കരാര്‍ കലാവധി മൂന്ന് തവണ നീട്ടി നല്‍കുന്നതിന് ഇടയാക്കിയത്.ബ്രിട്ടീഷുകാര്‍ 1933 ല്‍ നിര്‍മ്മിച്ച പാലത്തിന് സമാന്തരമായാണ് ഇരിട്ടി പുതിയ പാലവും നിര്‍മ്മിച്ചിരിക്കുന്നത്. 48 മീറ്റര്‍ നീളത്തില്‍ മൂന്ന് സ്പാനുകളായി നിര്‍മ്മിച്ച പാലത്തിന് ആകെ 144 മീറ്റര്‍ നീളവും 12മീറ്റര്‍ വീതിയും 23 മീറ്റര്‍ ഉയരവുമാണ് ഉള്ളത്. പാലം നിര്‍മ്മാണം തുടങ്ങിയ സമയത്തുണ്ടായ പ്രളയത്തില്‍ പെട്ട് പാലത്തിന്റെ പൈലിംഗ് അടക്കം ഒഴുകിപ്പോകുന്ന അവസ്ഥയുണ്ടായി. രണ്ടു തവണയായുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലെ മികച്ച പാലം വിദഗ്ധര്‍ പ്രദേശം സന്ദര്‍ശിച്ച് പൈലിംങ്ങിന്റെ എണ്ണവും ആഴവും വര്‍ധിപ്പിച്ചാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.കര്‍ണ്ണാടക വനം വകുപ്പുമായുണ്ടായ അതിര്‍ത്തി തര്‍ക്കമാണ് കൂട്ടപുഴ പാലത്തിന്റെ നിര്‍മ്മാണം തടസ്സപ്പെടാനിടയാക്കിയത്. ഇതിനെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെ പ്രവര്‍ത്തി തടസ്സപ്പെട്ടുകിടന്നു. കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തി ദ്രുതഗതിയില്‍ നടക്കുകയാണ്. കാലവര്‍ഷം തുടങ്ങുന്നതിനു മുന്നേ തൂണുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. നിര്‍മ്മാണം തുടങ്ങി കഴിഞ്ഞതിനു ശേഷം ജലഗതാഗതത്തിനായി എരഞ്ഞോളി പാലത്തിന്റെ ഉയരം കൂട്ടണമെന്ന നിര്‍ദ്ദേശം വരികയും തുടര്‍ന്ന് അധിക ഭൂമി ഏറ്റെടുക്കുന്നതിനുണ്ടായ കാലതാമസം പ്രവ്യത്തി വൈകിപ്പിക്കുന്നതിനു ഇടയാക്കി.ആദ്യം തയാറാക്കിയ ഡിസൈനിനേക്കാള്‍ ആറ് മീറ്റര്‍ അധികം ഉയര്‍ത്തിയാണ് എരഞ്ഞോളിയിലെ പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇതും വൈകാതെ പൂര്‍ത്തിയാവും. വീതികൂട്ടി നവീകരിച്ച പായം ഭാഗത്തെ ഇരിട്ടി പാലം കവലയിലെ സിഗ്നല്‍ ലൈറ്റ് ഉള്‍പ്പെടെയുളള പ്രവ്യത്തികളെല്ലാം വെള്ളിയാഴ്ച്ചയോടെ പൂര്‍ത്തിയാക്കുമെന്ന് കെഎസ്ടിപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ പറഞ്ഞു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷീന ചോറോന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി. സതീശന്‍, കരാര്‍ കമ്ബിനി കണ്‍സള്‍ട്ടന്‍സി റസിഡന്റ് എഞ്ചിനീയര്‍പി.ജെ. ജോയി, കരാര്‍ കമ്ബനി പാലം വിഭാഗം എഞ്ചിനീയര്‍ രാജേഷ് കൃഷ്ണന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.