Kerala Pranamam

ഇലന്തൂര്‍ നരബലി; മൂന്ന് പ്രതികളും റിമാന്റില്‍, ലൈല വനിതാ ജയിലിലേക്ക്

ഇലന്തൂര്‍ നരബലിക്കേസില്‍ മൂന്ന് പ്രതികളെയും മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിംഗ് എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്കും മാറ്റി. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മാജിസ്ട്രേറ്റിന് മുന്‍പില്‍ പ്രതികളെ ഹാജരാക്കിയത്.
വിശദമായ തെളിവെടുപ്പ് നടത്താന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം. ഇലന്തൂര്‍ നരബലിക്കേസില്‍ കഴിഞ്ഞ പതിമൂന്നിനാണ് മൂന്ന് പ്രതികളെയും പ്രത്യേക അന്വേഷണസംഘം പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങുന്നത്. ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ആദ്യ രണ്ട് ദിവസത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇലന്തൂരിലെ നരബലി നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഡമ്മി പരീക്ഷണം ഉള്‍പ്പടെ നടത്തിയായിരുന്നു തെളിവെടുപ്പ്. ഫ്രിഡ്ജില്‍ നിന്നുള്ള രക്തക്കറ ഉള്‍പ്പടെ നിര്‍ണായകമായ നാല്‍പത്തിലധികം തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചും തെളിവ് ശേഖരിച്ചു. കൊല്ലപ്പെട്ട പത്മത്തിന്റെ സ്വര്‍ണം കണ്ടെടുത്തു.
കേസിലെ മുഖ്യപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ടവരുടെയും മൊബൈല്‍ ഫോണുകള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സൈബര്‍ തെളിവുകളും, ശാസ്ത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പത്മം, റോസ്ലിന്‍ എന്നിവര്‍ക്കപ്പുറത്തേക്ക് മറ്റൊരു ഇര ഇല്ല എന്നാണ് അന്വേഷണം സംഘം ഉറപ്പിക്കുന്നത്. ഇടയ്ക്ക് ഉയര്‍ന്ന് വന്ന അവയവക്കടത്ത് ഉള്‍പ്പടെ ഉള്ള ആരോപണങ്ങളും അന്വേഷണസംഘം പൂര്‍ണമായി നിഷേധിക്കുന്നുണ്ട്. റോസ്ലിന്റെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.കുറച്ച് നാള്‍ മുന്‍പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജൂണ്‍ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.