Kerala Pranamam

ഓഖി ദുരന്തം: 11മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരിച്ചവരുടെ എണ്ണം 66 ആയി

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് കാപ്പാട് തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വെള്ളയില്‍ ഹാബറില്‍ എത്തിച്ചിട്ടുണ്ട്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി.

ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ 11 മൃതദേഹങ്ങളാണ് വ്യാഴാഴ്ച കണ്ടെത്തിയത്. ബേപ്പൂര്‍ ,ചെല്ലാനം തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. കോഴിക്കോട് കടലില്‍ നിന്ന് എട്ടും തൃശ്ശൂരിലെ പെരിങ്ങനത്ത് നിന്ന് ഒരു മൃതദേഹവുമാണ് ഇന്ന് കണ്ടെത്തിയത്.കൊച്ചി ചെല്ലാനം തീരത്ത് ഒരു മൃതദേഹം അടിഞ്ഞു.

അതേസമയം, ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ ഒരാളുടെ മൃതദേഹം ഇന്ന് തിരിച്ചറിഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വിഴിഞ്ഞം സ്വദേശി സൈറസിന്റെ മൃതദേഹമാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

കാണാതായവരുടെ കണക്കില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.എന്നാല്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരാനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലെ ധാരണ. ഉള്‍ക്കടില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം എത്രയും വേഗം ഒരുമിച്ച് നല്‍കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര പരിക്കേറ്റവര്‍ക്ക് ബദല്‍ ജീവിതോപാധിയായി 5 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.