Kerala Pranamam

ഓപ്പറേഷന്‍ ഗംഗ പുരോഗമിക്കുന്നു, കീവില്‍ ഇനി ഇന്ത്യക്കാരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ദില്ലി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൌത്യമായ ഓപ്പറേഷന്‍ ഗംഗ അതിവേഗം പുരോഗമിക്കുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്ന് രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1377 ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും പുറത്ത് എത്തിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തില്‍ 26 വിമാനങ്ങള്‍കൂടി ഹംഗറി, പോളണ്ട്, റൊമാനിയ , സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരാനായി പോകുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ സി17 വിമാനം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി റൊമാനിയയില്‍ എത്തിയിട്ടുണ്ട്.

ഓപ്പറേഷന്‍ ഗംഗ പ്രതീക്ഷിച്ച രീതിയില്‍ പുരോഗിക്കുന്നുണ്ടെന്നും യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും എല്ലാ ഇന്ത്യക്കാരേയും മാറ്റാന്‍ സാധിച്ചതായും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിഗ്‌ള പറഞ്ഞു. 65 കിലോ മീറ്റര്‍ നീളം വരുന്ന വമ്പന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവില്‍ നിന്നും എല്ലാ പൌരന്‍മാരോടും അടിയന്തരമായി ഒഴിയാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടത്.

പോളണ്ടില്‍ നിന്നുള്ള ആദ്യവിമാനം ഇന്ന് രാവിലെ തിരിച്ചെത്തി.

പോളണ്ടില്‍ നിന്ന് മൂന്ന് വിമാനങ്ങളിലായി 600 നടുത്ത് ഇന്ത്യക്കാര്‍ ഇന്ന് തിരിക്കും.

ഹംഗറിയിലേക്കും റോമാനിയയിലേക്കും ഓരോ വ്യോമസേന വിമാനങ്ങള്‍ പുറപ്പെട്ടു.

യുക്രൈനിലെ ലിവിവില്‍ ഗര്‍ഭിണി അതിര്‍ത്തി കടക്കാന്‍ സഹായത്തിന് കാത്തു നില്‍ക്കുന്നു.

നീതു അഭിജിത്ത് എന്ന പൂര്‍ണ്ണ ഗര്‍ഭിണിയാണ് വാഹനസൗകര്യത്തിന് കാത്തുനില്‍ക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ മൂന്ന് വിമാനങ്ങളാണ് യുക്രൈനില്‍ നിന്നും വിദ്യാര്‍ത്ഥികളുമായി എത്തിയത്. എഴുന്നൂറില്‍ അധികം പേര്‍ തിരിച്ചെത്തി. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ജിതേന്ദര്‍ സിംഗ്, രാജിവ് ചന്ദ്രശേഖര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.

എല്ലാ ഇന്ത്യക്കാരെയും മടക്കി കൊണ്ടു വരാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഓപ്പറേഷന്‍ ഗംഗയുമായി സഹകരിക്കുന്ന വിമാന കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും നന്ദിയറിയിക്കുന്നു – സ്മൃതി ഇറാനി
കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കും. വെല്ലുവിളികള്‍ ഏറെയുള്ള സമയമാണിത്. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് – രാജീവ് ചന്ദ്രശേഖര്‍