Kerala Pranamam

ഓളപ്പരപ്പിലെ ജലമാമാങ്കം ഇന്ന്; ആവേശം വാനോളം

ആലപ്പുഴ: പുന്നമടയിലെ ഓളപ്പരപ്പില്‍ ഇന്ന് ജലമാമാങ്കം. ഇന്നലെയും പതിവിന് വിപരീതമായി ടീമുകള്‍ കടുത്ത പരിശീലനത്തിലായിരുന്നു. സാധാരണ ‘മത്സരത്തലേന്ന് വിശ്രമം ‘ എന്ന പതിവ് തെറ്റിച്ച് ആവേശകരമായ ട്രയല്‍ കാഴ്ചകളാണ് അരങ്ങേറിയത്.മഹാപ്രളയത്തിന്റെ ആലസ്യം വിട്ടുണര്‍ന്ന് നഗരം ജല യുദ്ധത്തിനായി ഒരുങ്ങിക്കഴിഞ്ഞു. അറുപത്തി ആറാമത് നെഹ്റു ട്രോഫിയില്‍ വീരനായകനാരെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.എണ്‍പത്തിയൊന്ന് കളിവള്ളങ്ങളാണ് ഇക്കുറി ജലമേളയില്‍ അണിചേരുക. പ്രമുഖ ബോട്ട് ക്ലബുകളെല്ലാം പങ്കെടുക്കുന്ന നെഹ്റു ട്രോഫി ജല കായിക മാമാങ്കത്തിന് വീറും വാശിയും

‘ഉച്ചസ്ഥായിയിലാകുമെന്നു റപ്പ്. ഇത്തവണ മത്സരം സമയത്തോടായിരിക്കും.ഒന്നാമതെത്തിയാലും കുറഞ്ഞ സമയത്ത് ഫിനിഷ് ചെയ്യുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്കായിരിക്കും ഫൈനലില്‍ ഇടം കിട്ടുക. അതിനാല്‍ത്തന്നെ ടീമംഗങ്ങളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നു. പോയ വര്‍ഷത്തെ ചാമ്പ്യനായ ‘ഗബ്രിയേല്‍’ ചുണ്ടന്‍ ആദ്യ പാദ മത്സരത്തില്‍ത്തന്നെ അണിചേരും.എടത്വാ വില്ലേജ് ബോട്ട് ക്ലബ് തുഴയുന്ന ഗബ്രിയേല്‍ ചുണ്ടന് പലകുറി നെഹ്റുട്രോഫിയില്‍ മുത്തമിട്ട ചരിത്രമുള്ള കുമരകം ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന്‍ ആണ് ഇത്തവണ മുഖ്യ എതിരാളി. രണ്ട്, മൂന്ന് ട്രാക്കുകളിലായി തകഴി പമ്പാ ബോട്ട് ക്ലബിന്റെ വെള്ളം കുളങ്ങരയും ഹരിപ്പാട് ന്യൂ ബോട്ട് ക്ലബിന്റെ ശ്രീ ഗണേശനും ഒപ്പം മത്സരത്തിനിറങ്ങും. ഗബ്രിയേലും നടുഭാഗവും കുട്ടനാട്ടില്‍ നിന്നാണ് വരുന്നതെങ്കില്‍ വെള്ളം കുളങ്ങരയും ശ്രീ ഗണേശനും അപ്പര്‍കുട്ടനാട്ടില്‍ നിന്നുമാണ് എത്തുന്നത്. രണ്ടാം പാദ മത്സരത്തില്‍ ഒന്നാം ട്രാക്കില്‍ കുട്ടമംഗലം സെന്റ് ജോസഫ് യുവദീപ്തി ബോട്ട് ക്ലബ് തുഴയുന്ന കരുവാറ്റായും രണ്ടാം ട്രാക്കില്‍ എസ്.എച്ച്.ബി.സി. കൈ നകരി ടി.പി.ബി.സി ആറന്‍മൂള, ഇവര്‍ തുഴയുന്ന

സെന്റ്. പയസ്സും മൂന്നില്‍ കുമരകം എന്‍.സി.ഡി.സി ബോട്ട് ക്ലബിന്റെ ചമ്പക്കുളവും നാലില്‍ പള്ളാത്തുരുത്തി യംഗ് മെന്‍സ് ബോട്ട് ക്ലബിന്റെ ചെറുതനയും മത്സരിക്കും. മൂന്നാം പാദത്തില്‍നെഹ്റു ട്രോഫി ഏറ്റവും കൂടുതല്‍ തവണ കൈപ്പിടിയിലൊതുക്കിയ കരുത്തന്‍മാരായ യു.ബി.സി. കൈനകരി ക്ക് കടുത്ത ഭീഷണിയുയര്‍ത്തി സംസ്ഥാന പോലീസ് ടീമും കൂടാതെ കുമരകം വേമ്പനാട് ബോട്ട് ക്ലബുമുണ്ട്.യു.ബി.സി ആയാപറമ്പ് പാണ്ടി ചുണ്ടനില്‍ രണ്ടാം ട്രാക്കിലും വേമ്പനാടിന്റെ ദേവാസ് മൂന്നാം ട്രാക്കിലും പോലീസ് ടീം കാട്ടില്‍തെക്കതില്‍ ചുണ്ടനില്‍ നാലാം ട്രാക്കിലും പുന്നമടയിലെ വാട്ടര്‍ സ്റ്റേഡിയത്തില്‍ പോരിനിറങ്ങും.എടത്വാ ബ്രദേര്‍സ് ബോട്ട് ക്ലബിന്റെ സെന്റ്.ജോര്‍ജ്ജ് ചുണ്ട നാണ് മൂന്നാം പാദത്തില്‍ ഒന്നാം ട്രാക്കില്‍ തുഴയുന്നത്. നാലാം ഹീറ്റ്സിലെ മത്സരവും ഏറെ വീറും വാശിയും നിറഞ്ഞതാകുമെന്ന് ഉറപ്പ്.ആയാപറമ്പ് വലിയ ദിവാന്‍ജിയുമായി ജീസസ് ബോട്ട് ക്ലബ് എത്തുമ്പോള്‍ ഇവര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ജലോത്സവങ്ങളിലെ താരമായ ചുണ്ടന്‍ കാരിച്ചാലുമായി കുമരകം ബോട്ട് ക്ലബ് ആണ് തുഴയാനിറങ്ങുന്നത്. തെക്കന്‍ തുഴച്ചിലിന്റെ ഇടിത്താളവുമായി ദാവീദ് പുത്രാ ബോട്ട് ക്ലബ് ജവഹര്‍ തായങ്കരിയെ നയിക്കും. ജൂനിയര്‍ വേമ്പനാട് ബോട്ട് ക്ലബിന്റെ മഹാദേവനും ഈ ഹീറ്റ്സില്‍ മാറ്റുരക്കുന്നു. അഞ്ചാം ഹീറ്റ്സിലെ മൂന്നാം ട്രാക്കിലാണ് പള്ളാത്തുരുത്ത് ബോട്ട് ക്ലബിന്റെ പായിപ്പാട്. എസ്.എന്‍.ബോട്ട് ക്ലബ് കൈനകരിയുടെ ആനാരി, യംഗ്സ്റ്റാര്‍ ബോട്ട് ക്ലബിന്റെ മഹാദേവികാട് എന്നിവയാണ് ഈ ഹീറ്റ്സില്‍ തുഴയുന്ന മറ്റ് വള്ളങ്ങള്‍.

ഉച്ചയ്ക്ക് രണ്ടിന് ഗവര്‍ണര്‍ .ജസ്റ്റിസ്. പി.സദാശിവം ഉദ്ഘാടനം ചെയ്യും.കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജ്ജുന്‍, കേരള ബ്ലാസ്റ്റേര്‍സ് ടീമംഗങ്ങള്‍ എന്നിവര്‍ മുഖ്യാതിത്ഥികളായി എത്തും. അല്ലു അര്‍ജ്ജുനൊപ്പം ഭാര്യ സ്നേഹ റെഡ്ഡിയും എത്തുന്നുണ്ട്.മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ചെറുവള്ളങ്ങളുടെ മത്സരങ്ങള്‍ രാവിലെ പതിനൊന്നിന് തുടങ്ങും. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സും എല്ലാ വിഭാഗത്തിന്റേയും ഫൈനലുകളും ഉച്ചകഴിഞ്ഞ് നടക്കും. ആധുനിക സ്റ്റാര്‍ട്ടിംഗ് -ഫിനിഷിംഗ് സംവിധാനങ്ങളാണ് ഇത്തവണത്തെ മേന്മ .ദൂരദര്‍ശനിലും ഗൂഗിളിലും എമിറേറ്റ്സ് വിമാനങ്ങളിലും ജലമേള തത്സമയം കാണാം. മാറ്റി വക്കപ്പെട്ട ജലോത്സവം വീണ്ടും നടക്കുന്നതോടെ സംസ്ഥാന വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വേകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ കണക്ക് കൂട്ടല്‍.