Kerala Pranamam

കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂരില്‍ കൊല്ലപ്പെട്ട ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ സാക്ഷിയാക്കി സഹോദരന്റെ മകന്‍ ഹരിദാസിന്റെ ചിതയ്ക്ക് തീകൊളുത്തി.മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ട്.
ഹരിദാസിന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇടതുകാല്‍ മുറിച്ചുമാറ്റിയ നിലയിലാണ്. കൂടുതല്‍ മുറിവുകളും അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത വിധമാണ്. ഒരേ വെട്ടില്‍ തന്നെ തുടരെ വെട്ടി. അതി ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.വീട്ടുമുറ്റത്തുവച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജേഷിനെ കസ്റ്റഡിയില്‍ എടുക്കുമെന്നും കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. ഹരിദാസ് വധക്കേസില്‍ ഏഴു പേര്‍ കസ്റ്റഡിയിലാണ്. കേസ് പ്രത്യേക സംഘം അന്വേഷിക്കും. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും ആര്‍. ഇളങ്കോ അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേര്‍ക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവര്‍ ബിജെപി ആര്‍എസ് എസ് അനുഭാവികളാണ്. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാന്‍ ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.തലശേരി ന്യൂമാഹിക്കടുത്ത് ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ സ്വദേശി ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞു മടങ്ങവെ വീടിനു സമീപത്തുവച്ചായിരുന്നു കൊലപാതകം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.