Kerala Pranamam

കരുവന്നൂര്‍: 50 കോടി ഉടന്‍ കിട്ടും, സഹകരണ മേഖലയ്ക്ക് കളങ്കമില്ലാതെ പ്രശ്നംപരിഹരിക്കും- മന്ത്രി


തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ പണം തിരികെ നല്‍കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. നിക്ഷേപകരില്‍ ഒരാള്‍ക്കും ഒരുരൂപ പോലും നഷ്ടമാകില്ലെന്നും 50 കോടി രൂപ ബാങ്കിന് ഉടന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
‘മുമ്പ് എടുത്ത തീരുമാനം പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കും. കേരള ബാങ്കിലെ പഴയ നിക്ഷേപമായി കിട്ടാനുള്ള 12 കോടി രൂപ കരുവന്നൂര്‍ ബാങ്കിന് നല്‍കും. 25 ലക്ഷം രൂപ കണ്‍സ്യൂമര്‍ ഫെഡിലെ നിക്ഷേപം തിരികെ കിട്ടും. ഇരിങ്ങാലക്കുട ആശുപത്രിക്ക് കൊടുത്ത 10 ലക്ഷം തിരികെ ലഭിക്കും. സഹകരണ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് അഞ്ചു കോടി കൂടി കൊടുക്കും. തൃശ്ശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍നിന്നായി 15 കോടിയുടെ നിക്ഷേപം കൂടി വാങ്ങിനല്‍കും. ഇതെല്ലാം ചേര്‍ത്ത് 41.75 കോടി രൂപ അടിയന്തരമായി ബാങ്കിന് കിട്ടും. ഇതിനൊപ്പം റിക്കവറി നടത്തി കിട്ടുന്ന ഒമ്പത് കോടി രൂപ കൂടി ചേര്‍ത്ത് ആകെ 50 കോടി രൂപ ബാങ്കിന് ലഭിക്കും’- മന്ത്രി പറഞ്ഞു.
ബാങ്കിന്റെ വരുമാനേതര ആസ്തികള്‍ വരുമാനമുള്ള ആസ്തികളാക്കി മാറ്റാനുള്ള നടപടിയും സ്വീകരിക്കും. സാധാരണക്കാരുടെ അമ്പതിനായിരത്തില്‍ താഴെയുള്ള നിക്ഷേപം ഉടന്‍ തിരികെ നല്‍കാന്‍ കഴിയും. ഒരു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് അമ്പതിനായിരം രൂപയും തിരികെ നല്‍കും. 31-9-2023 വരെ മെച്വര്‍ ആകുന്ന നിക്ഷേപങ്ങളില്‍ 50 ശതമാനം പലിശയും നിക്ഷേപത്തിന്റെ 10 ശതമാനം വിഹിതവും നല്‍കും. ഇതിനുപുറമേ ആശുപത്രി, വിവാഹം എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്ക് നിക്ഷേപകരെ സഹായിക്കാന്‍ കോടതി അനുമതിയോടെ പണം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആര്‍ബിഐയുടെ അനുമതി വേണ്ട ഒരു കാര്യവും ഇപ്പോള്‍ പ്രഖ്യാപിച്ച കാര്യത്തില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി
ഉദ്യോഗസ്ഥ തലത്തില്‍ കൃത്യമായി കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കേരള ബാങ്കിലെ ഒരു ഉദ്യോഗസ്ഥനെ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവായി നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. നാല് ആര്‍ബിട്രേറ്റര്‍മാരെയും നിശ്ചയിച്ചിട്ടുണ്ട്. 506 കോടി രൂപയോളം കിട്ടാനുള്ളിടത്ത് റിക്കവറി സെല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ഭാഗമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചതായും സഹകരണ മേഖലയ്ക്ക് ഒരു കളങ്കവുമില്ലാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.