Kerala Pranamam

കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പുഫലം വിശാല സഖ്യത്തിന്റെ ഭാവി കുറിക്കും

ഉസ്മാന്‍ അഞ്ചുകുന്ന്

ബെങ്കളൂരു: കര്‍ണ്ണാടകയില്‍ നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാനത്തെ രാഷ്ട്രീയ സഖ്യങ്ങള്‍ മാറിമറിയാന്‍ കാരണമായേക്കുമെന്ന് രാഷ്ടീയ നിരീക്ഷകര്‍. ഉപതെരഞ്ഞെടുപ്പാണെങ്കിലും തീപാറുന്ന പോരാട്ടമാണ് കര്‍ണാടകയുടെ മണ്ണില്‍ അരങ്ങേറുന്നത്. മാണ്ഡ്യ,ഷിമോഗ ബല്ലാരി എന്നീ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രാമനഗര,ജാംഖണ്ഡ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന രാഷ്ടീയത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പോരാട്ടം കൂടിയാണ് ഉപതിരഞ്ഞെടുപ്പ്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ.പിക്കെതിരെ രൂപം കൊണ്ട വിശാല സഖ്യം അഞ്ച് മാസം പിന്നിടുമ്പോള്‍ അത്ര സുഖകരമല്ല കൂട്ടുകെട്ട്. കോണ്‍ഗ്രസിന് ലഭിച്ച സീറ്റിനേക്കാള്‍ പകുതി സീറ്റ് മാത്രം ലഭിച്ച ജനതാദള്‍ എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി വിശാല സഖ്യമെന്ന ആശയത്തിന് കോണ്‍ഗ്രസ് ശക്തി പകര്‍ന്നെങ്കിലും ഇപ്പോള്‍ സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസില്‍ അത്യപ്തി പ്രകടമായി പുറത്തു വരികയാണ്. ഉപതെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ സഖ്യം പൊളിയുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.ഇത് മുതലലെടുക്കാന്‍ യെദ്യൂരപ്പയുടെ നേത്യത്യത്തിലുള്ള ബി.ജെ.പി, എന്‍ ഡി എ മുന്നണി തക്കം പാര്‍ത്ത് ശക്തമായി തന്നെ രംഗത്തുണ്ട്. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ദള്‍-കോണ്‍ഗ്രസ്സ് സഖ്യത്തിന് അഭിപ്രായ വ്യത്യാസം മൂലം ഒരുമിച്ച് മത്സരിക്കാനായിരുന്നില്ല.ഇത് ബി ജെ പിക്ക് ഗുണം ചെയ്തിരുന്നു.

സഖ്യം നിലനിര്‍ത്താന്‍ കോണ്‍ഗ്‌സ് ഇപ്പോഴും എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. ഇതിന്റെ ഭാഗമായാണ് ഷിമോഗയും അവര്‍ ദളിന് വിട്ടു നല്‍കിയത് കൂടാതെ മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച് ജയിച്ച രാമനഗരയും ദളിന് നല്‍കിയിട്ടുണ്ട് ഇവിടെ അനിതാകുമാരസ്വാമിയാണ് മത്സരിക്കുന്നത്.വിജയം അനായാസമാണെങ്കിലും സീറ്റ് ദളിന് നല്‍കിയതില്‍ പ്രാദേശിക കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുണ്ട്. കോണ്‍ഗ്രസ് വിട്ടുകൊടുത്ത മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥിതിയും ഇത് തന്നെയാണ്. ദളിലെ സഖ്യ സ്ഥാനാര്‍ത്ഥി ശിവരാമഗൗഡയെ നേരിടുന്നത്.ബി.ജെപിയിലെ ഡോ: സിദ്ധരാമയ്യയാണ് വൊക്കലിംഗ സമുദായത്തിന് മുഖ്യ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ മാറ്റം വരുമെന്ന വിശ്വാസവുമായാണ് ബി.ജെ പി പോരാട്ടത്തിനിറങ്ങുന്നത്. കോണ്‍ഗ്രസ് പിന്‍മാറി സീറ്റ് ദളിന് നല്‍കിയത് മൂലം ഉണ്ടായ കോണ്‍ഗ്രസ്സിലെ അത്യപ്തി തങ്ങള്‍ക്ക് നില മെച്ചപ്പെടുത്താന്‍ സഹായകമാവുമെന്നാണ് ബി.ജെപി കണക്കുകൂട്ടുന്നത്.

ഇവിടെ കോണ്‍ഗ്രസിലെ ചേരിതിരിവ് മറനീക്കി പുറത്തു വരികയാണ് നടി രമ്യ കോണ്‍ഗ്രസ് നേതാവ് അബരീഷിന്റെ അനുയായികള്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ തലതിരിഞ്ഞ മട്ടിലാണ് ഇവിടെ ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടാല്‍ വിശാല സഖ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കനത്ത തിരിച്ചടിയാവും.

ഷിമോഗയില്‍ ബി.ജെ പി ക്ക് ആശങ്കയില്ല. ബി. എസ് യെദൂരപ്പയുടെ മകന്‍ ബി. വൈ രാഘവേന്ദ്രയാണ് ഇവിടെ മത്സരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്ന് ലക്ഷത്തോളം വോട്ടിനാണ് യെദ്യൂരപ്പ വിജയിച്ചത് മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ പോരാട്ടം നടത്തുന്ന മണ്ഡലമെന്ന പ്രത്യേകത കൂടി ഇവിടെയുണ്ട്.എന്നാല്‍ ബെല്ലാരിയിലെ ഫലം പ്രവചനാധിതമാണ്. കോണ്‍ഗ്രസിലെ ജനപിന്തുണയുള്ള വി.എസ് ഉഗ്രപ്പ ദളിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇവിടെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസിലെ രാഷ്ട്രീയ ഭീഷ്മാചാര്യന്‍ എന്നറിയപ്പെടുന്ന മന്ത്രി ഡി കെ ശി വകുമാറാണ്. ബി.ജെ പി യിലെ തല മുതിര്‍ന്ന നേതാവ് ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയാണ് ബി.ജെപിയുടെ സ്ഥാനാര്‍ത്ഥി.

പണം വാരിയെറിഞ്ഞ് തീപാറുന്ന പോരാട്ടം തന്നെയാണ് ഇരു മുന്നണികളും ബെല്ലാരിയില്‍ കാഴ്ചവെക്കുന്നത്. ജാതി വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ഖനികളുടെ നാടായ ബെല്ലാരി. പോരാട്ടം തീപാറുന്ന ഉപതെരെഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ടീയ നിരീക്ഷകര്‍. പരാജയം നേരിടേണ്ടി വന്നാല്‍ ദള്‍-കോണ്‍ഗ്രസ് വിശാല സഖ്യം പൊളിയും.അങ്ങിനെയെങ്കില്‍ ഒരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്ന പ്രതീക്ഷയിലാണ് ബി.എസ് യെദ്യൂരപ്പ.