Kerala Pranamam

കലയന്താനി കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

 

 

 

 

തൊടുപുഴ കലയന്താനി ബിജു ജോസഫിന്റെ കൊലപാതകത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്. എറണാകുളത്ത് കാപ്പ ചുമത്തി റിമാന്‍ഡിലുളള രണ്ടാം പ്രതി ആഷികിന് വേണ്ടി പ്രൊഡക്ഷന്‍ വാറന്റും ഹാജരാക്കിയിട്ടുണ്ട്. ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോനും സംഘവും ഉപയോഗിച്ച വാനും, ബിജുവിന്റെ ഇരുചക്ര വാഹനവും കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ വാഹനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
കച്ചവട പങ്കാളിയായ ബിജു ജോസഫിനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പ്രതി ജോമോന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയത്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാത്തലവനെയാണ് ഇയാള്‍ ആദ്യം ക്വട്ടേഷന്‍ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ പദ്ധതി ഇട്ടതാണ് ജോമോനെ ആദ്യം പിന്തിരിപ്പിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് വീടിനു പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. സംഭവദിവസം എറണാകുളത്ത് നിന്ന് തൊടുപുഴയിലെത്തിയ കാപ്പ കേസ് പ്രതിയെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. കച്ചവട പങ്കാളിയായ ജോമോനുമായി ഉണ്ടായിരുന്ന സാമ്പത്തിക തര്‍ക്കത്തെപ്പറ്റി ബിജുവിന്റെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലയന്താനിയിലെ കേറ്ററിംഗ് ഗോഡൗണിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയത്.
കലയന്താനിയില്‍ ബിജുവും, ജോമോനും നടത്തിയിരുന്ന ദൈവമാതാ കേറ്ററിംഗ് സര്‍വീസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്വട്ടേഷന്‍ കൊലപാതകത്തിന് കാരണം. ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മര്‍ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തലച്ചോറിനേറ്റ ക്ഷതവും തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജുവിന്റെ വലത് കൈയില്‍ മുറിവുണ്ട്. ഇതെപ്പോള്‍ സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം, ബിജുവിനെ ആക്രമിച്ച സ്ഥലത്ത് നിന്ന് പെപ്പര്‍ സ്‌പ്രേയും ചെരിപ്പും കണ്ടെത്തി. ബിജുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങളും തെളിവെടുപ്പിനിടെ കോലാനിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.