Kerala Pranamam

കള്ളപ്പണ വേട്ട: ശശികലയുടെ ബന്ധുവീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. 187 സ്ഥലങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. കടലാസുകമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.
ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ തഞ്ചാവൂരിലുള്ള വീട്ടിലും പരിശോധന നടത്തി. രാവിലെ ആറുമുതല്‍ തമിഴ്നാട്ടിലും ബെംഗലുരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
നോട്ടുനിരോധനത്തിന് ശേഷം കടലാസുകമ്പനികളുടെ പേരില്‍ ബാങ്കുകളില്‍ പണം നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വിവിധ ഏജന്‍സികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്.
രാവിലെ ജയാ ടീവിയുടെ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. നമധു എം.ജി.ആര്‍ ദിനപത്രത്തിന്റെ ഓഫീസിലും പരിശോധന നടത്തിയിട്ടുണ്ട്.