Kerala Pranamam

കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈനിലെ സുമി, ഖാര്‍ഖീവ്, ലിവീവ് നഗരങ്ങളിലായി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ പുറത്ത് എത്തിക്കാന്‍ വഴി തുറക്കുന്നു. വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി താത്കാലിക റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാര്‍ഖീവില്‍ നിന്നും സുമിയില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല. യുദ്ധം തുടങ്ങി പത്താം ദിവസത്തിലാണ് താത്കാലിക വെടിനിര്‍ത്തല്‍ റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രാദേശിക സമയം അനുസരിച്ച് അടുത്ത ഒരു മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് ഇപ്പോള്‍ യുക്രൈന്‍ – പോളണ്ട് അതിര്‍ത്തിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി പ്രശാന്ത് രഘുവംശം റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ റഷ്യ വഴി പുറത്ത് എത്തിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. കുടുങ്ങി കിടക്കുന്ന പല വിദ്യാര്‍ത്ഥികളും റഷ്യന്‍ അതിര്‍ത്തിക്ക് അടുത്താണുള്ളത്. പലരും 60 മുതല്‍ 100 കിലോമീറ്റര്‍ വരെ ദൂരത്തിലാണ് കുടുങ്ങി കിടക്കുന്നത്. റഷ്യ സഹകരിച്ചാല്‍ ഇവരെ അതിവേഗം രക്ഷിക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് മാറ്റണം. ഇതിനായി പക്ഷേ ഏഴോ എട്ടോ മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്യണം. അത്രയും സമയം വെടിനിര്‍ത്തല്‍ തുടരുമോ എന്നറിയില്ല.