Kerala Pranamam

കെഎം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി; ഉപതെരഞ്ഞെടുപ്പുണ്ടാകും

കൊച്ചി: അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹ!ര്‍ജിയിലാണ് ഉത്തരവ്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിജയിയായി തന്നെ പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം തള്ളി. ജസ്റ്റിസ് പി.ഡി.രാജനാണ് വിധി പുറപ്പെടുവിച്ചത്. തുടര്‍ നടപടികളെടുക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും നിര്‍ദേശം നല്‍കി. കേസ് നടത്തിപ്പിന് 50000 രൂപ നികേഷ് കുമാറിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗ്ഗീയപ്രചാരണം നടത്തി എന്ന് ബോധ്യപ്പെട്ടതോടെയാണ് ഹൈക്കോടതി കെഎം ഷാജിയെ അയോഗ്യനാക്കിയത്. ഷാജിയുടെ അയോഗ്യതയ്ക്ക് കാരണമായ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖയിലെ വിവാദ ഉള്ളടക്കം ഇതായിരുന്നു 2287 വോട്ടിനാണ് ഷാജി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയിരുന്നത്.

അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷാജി വ്യക്തമാക്കി. വിധിയ്ക്ക് പിന്നില്‍ എം.വി.നികേഷ് കുമാറിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണെന്നും കെ.എം.ഷാജി പറഞ്ഞു. നിയമപരമായി നേരിടുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുസ്ലീംലീഗും അറിയിച്ചിട്ടുണ്ട്.

കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിയെ സ്വാഗതം ചെയ്യുന്നതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. കെ.എം.ഷാജിക്കെതിരായ വിധി വസ്തുതാപരമല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘ഷാജി വര്‍ഗീയവാദിയല്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചെന്നിത്തല പറഞ്ഞു.