Kerala Pranamam

കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചെന്ന് കേന്ദ്രം ; വിശദീകരണം തേടി

ബാര്‍ബര്‍ ഷാപ്പുകള്‍ക്കും
ഹോട്ടലുകള്‍ക്കും വിലങ്ങ്

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച് ചട്ടത്തില്‍ ഇളവ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടി.
ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
നഗരപ്രദേശങ്ങളിലെ ചെറുകിട വ്യവസായങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതും ചട്ട വിരുദ്ധമാണ്. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ ഇളവ് അനുവദിച്ചു.
വര്‍ക്ക്ഷോപ്പ്, റസ്റ്റോറന്റുകള്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുവാദം കൊടുത്തതും മാര്‍ഗരേഖയുടെ ചട്ടലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ചട്ടം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇതില്‍ നിന്നും വ്യതിചലിച്ച് കേന്ദ്രനിഷ്‌കര്‍ഷയ്ക്ക് അധികമായി ഇളവു നല്‍കിയത് പാര്‍ലമെന്റ് പാസ്സാക്കിയ 2005 ലെ നിയമത്തിന്റെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവ് അനുവദിക്കുമ്പോള്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമ്പോഴും, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയതോടെ, എങ്ങനെ സാമൂഹിക അകലം പാലിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കത്തില്‍ ചോദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ തിരുത്തി. ബാര്‍ബര്‍ഷോപ്പും ഹോട്ടലും തുറക്കാനുള്ള ഉത്തരവ് കേരളം തിരുത്തും. ബൈക്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാമെന്ന ഉത്തരവും കേരളം തിരുത്തി.കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ തിരുത്തല്‍ വരാന്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം.ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രമെ അനുവദിക്കൂ.ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാനാകും.