Kerala Pranamam

ഗ്യാന്‍വാപി പള്ളി: എട്ട് തവണ മാറ്റിവച്ചതിനൊടുവില്‍ സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ആര്‍ക്കിയോളജി വകുപ്പ്

വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നടത്തിയ ശാസ്ത്രീയ സര്‍വേയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ എസ് ഐ). മുദ്രവച്ച കവറില്‍ തിങ്കളാഴ്ചയാണ് സുപ്രധാന റിപ്പോര്‍ട്ട് വാരാണസി കോടതിക്ക് കൈമാറിയത്.കാശി വിശ്വനാഥ ക്ഷേത്രം- ഗ്യാന്‍വാപി പള്ളി തര്‍ക്കം സംബന്ധിച്ച് ഏറെ നിര്‍ണായകമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. പള്ളി നിലനില്‍ക്കുന്നിടത്ത് മുന്‍പ് ക്ഷേത്രമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന പ്രധാന തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് എ എസ് ഐ അഭിഭാഷകന്‍ അമിത് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഓഗസ്റ്റ് ആദ്യമാണ് അലഹബാദ് കോടതി സര്‍വേ നടത്താന്‍ എഎസ്ഐയ്ക്ക് അനുമതി നല്‍കിയത്. ഉത്തരവിനെത്തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ‘വുദുഖാന’ (മുസ്ലിം വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന സ്ഥലം) ഒഴികെയുള്ള പള്ളി സമുച്ചയത്തിന്റെ ഭാഗങ്ങളില്‍ ശാസ്ത്രീയ സര്‍വേ ഓഗസ്റ്റ് നാലിന് ആരംഭിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പലപ്പോഴായി സമയം നീട്ടിനല്‍കുകയായിരുന്നു.പള്ളിയില്‍ സര്‍വേ അനുവദിക്കരുതെന്നാവശ്യപ്പെട്ട് അഞ്ജുമാന്‍ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. മസ്ജിദില്‍ ഖനനം നടത്തരുതെന്നും കേടുപാടുകളുണ്ടാക്കരുതെന്നും മാത്രമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.ഹിന്ദു ക്ഷേത്രമുണ്ടായിരുന്ന സ്ഥലത്താണ് പള്ളി പണിതതെന്നും അവിടെ നിത്യാരാധനയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ ഭാഗമായായിരുന്നു ഹര്‍ജി. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച്, കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള പള്ളിക്ക് ഇടം നല്‍കുന്നതിനായി ഒരു ക്ഷേത്രം തകര്‍ത്തുവെന്നാണ് വലതുപക്ഷ ഗ്രൂപ്പുകളുടെ അവകാശവാദം.