Kerala Pranamam

ചിറ്റണ്ട ആന സംരക്ഷണ കേന്ദ്രം ആദ്യഘട്ടം ഉദ്ഘാടനം 10ന്

വടക്കാഞ്ചേരി നാട്ടാനകളുടെ ചികിത്സക്കും പരിപാലനത്തിനുമായി ചിറ്റണ്ടയില്‍ സംരക്ഷണകേന്ദ്രം ‘ഗണേഷ് ഫോര്‍ട്ട് ‘ യാഥാര്‍ഥ്യമാകുന്നു. എരുമപ്പെട്ടി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വനത്തിനോട് ചേര്‍ന്നാണ് 30 ഏക്കര്‍ 66 സെന്റില്‍ ആനകേന്ദ്രം. ആനകളുടെ പ്രജനനകേന്ദ്രം കൂടിയാക്കി മാറ്റാനാണ് ലക്ഷ്യം.സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്. 10ന് ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ആനയുടമകള്‍, ദേവസ്വങ്ങള്‍, ആനത്തൊഴിലാളികള്‍, പൂരപ്രേമികള്‍ ഉള്‍പ്പെടുന്ന എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് 150 കോടിയുടെ പദ്ധതി തുടങ്ങുന്നത്. ഇതിനായി വനംവകുപ്പിന്റെ അനുമതി ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുന്നതോടെ കൂടുതല്‍ വിപുലപ്പെടുത്തും.കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ആനകളെ ഈ കേന്ദ്രത്തില്‍ പാര്‍പ്പിക്കാനും മദകാല ചികിത്സക്കും സൗകര്യമൊരുക്കും. വനംവകുപ്പ്, പാപ്പാന്മാര്‍ക്കും ആന ഉടമകള്‍ക്കും ഉത്സവക്കമ്മിറ്റിക്കാര്‍ക്കും നല്‍കുന്ന പരിശീലന ക്യാമ്പുകള്‍ക്ക് ഈ കേന്ദ്രം പ്രയോജനപ്പെടുത്തും.പ്രകൃതി ആവാസ വ്യവസ്ഥയോട് ഇണങ്ങി ആനകള്‍ക്ക് ജീവിക്കാനുള്ള സൗകര്യം, മ്യൂസിയം, ലൈബ്രറി എന്നിവയും ലക്ഷ്യമിടുന്നു. കേന്ദ്രത്തില്‍ ആകാശപാതയും നിര്‍മിക്കും. ഇതിനു മുകളിലൂടെ നടന്നാല്‍ ആനകളേയും വനചാരുതയും കാണാം. ചിറ്റണ്ട ചെറുചക്കിച്ചോലയുമായി ബന്ധിപ്പിച്ച് ടൂറിസം കേന്ദ്രമാക്കാനും ലക്ഷ്യമുണ്ട്.ഡോ. സുന്ദര്‍മേനോന്‍ ചെയര്‍മാനും കെ ബി ഗണേഷ്‌കുമാര്‍ രക്ഷാധികാരി യും പി ശശികുമാര്‍ സെക്രട്ടറിയും ഡോ. പി ബി ഗിരിദാസ് കോ–ഓര്‍ഡിനേറ്ററുമാണ്. കേന്ദ്രം തിങ്കളാഴ്ച രാവിലെ 10ന് എ സി മൊയ്തീന്‍ ആന പരിപാലന സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യും.