Kerala Pranamam

ചൈനയില്‍ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുത്

ന്യൂഡല്‍ഹി: പുതിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള ഓര്‍ഡര്‍ പുറത്തിറക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റീസേര്‍ച്ച്. കേടുപാടുകളുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ അന്വേഷണം നടത്തുമെന്നും ഒരു കാരണ വശാലും ഈ വിഷയം അവഗണിക്കില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം അറിയിച്ചു. രാജ്യത്തെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളില്‍ കൃത്യമായ പരിശോധന നടത്തണമെന്ന് ഐ.സി.എം.ആര്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തേക്ക് എത്തിച്ചത്.
ആര്‍.ടി പി.സി.ആര്‍ കിറ്റുകളെക്കാള്‍ താരതമ്യേന പരിശോധനാഫലം വേഗത്തില്‍ ലഭിക്കുന്ന കിറ്റുകള്‍ വേണം കൊവിഡ് പരിശോധനയ്ക്കായി ഉപയോഗിക്കേണ്ടതെന്നും ലബോറട്ടറികളില്‍ വച്ചുവേണം പരിശോധന നടത്താനെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ സൗകര്യം ഇല്ലെന്നു കണ്ടുകൊണ്ടായിരുന്നു ഐ.സി.എം.ആര്‍ ഇങ്ങനെ ശുപാര്‍ശ ചെയ്തത്. വിഷയം സംബന്ധിച്ച് തങ്ങള്‍ സംസ്ഥാനങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്നും സാംപിളുകള്‍ ശേഖരിക്കുമെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്നും കിറ്റുകള്‍ക്ക് 5.4 ശതമാനം കൃത്യത മാത്രമേ ഉള്ളുവെന്നും പറഞ്ഞുകൊണ്ട് രാജസ്ഥാന്‍ അടുത്തിടെ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ഐ.സി.എം.ആര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്ബുണ്ടെന്നും മറ്റു ചില സംസ്ഥാനങ്ങളും സമാനമായ പരാതി ഉന്നയിച്ചതായും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഐ.സി.എം.ആര്‍ തീരുമാനിച്ചത്. ഇതൊരു നല്ല ലക്ഷണമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് തങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കിയിട്ടുണ്ട്.