Kerala Pranamam

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് അപകടകരമായ ഫംഗസ്


വാഷിങ്ടണ്‍: അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയത് യുഎസ്സിനെതിരായ യുദ്ധത്തിന് തുല്യമാണെന്ന് അഭിഭാഷകനും പൊളിറ്റിക്കല്‍ അനലിസ്റ്റുമായ ഗോര്‍ഡന്‍ ജി. ചാങ്. ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് യു.എസ് നീങ്ങണം. ഇക്കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കോവിഡിനേക്കാള്‍ മാരകമായത് സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
2020-ല്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലേക്കും ചൈനയില്‍ നിന്ന് വിത്തുകള്‍ എത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എസ് ആവശ്യപ്പെടാതെയാണ് ഇവ എത്തിയത്. പടര്‍ന്നു പിടിക്കുന്നതും അപകടകരവുമായ സസ്യങ്ങളെ നട്ടുപിടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിലെന്ന് താന്‍ കരുതുന്നു. ഈ വര്‍ഷവും ഒരു ചൈനീസ് ഓണ്‍ലൈന്‍ റീട്ടെയിലറില്‍നിന്ന് യു.എസ്സിലേക്ക് വിത്തുകളെത്തി.
ഇത് തടയാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണ്. ഈ നയം തീവ്രമാണെന്ന് ആളുകള്‍ കരുതുമെന്ന് തനിക്കറിയാം. എന്നാല്‍, അവസാനം യു.എസ്സിന് തന്നെ ഇത് തിരിച്ചടിയാകും. ഒരുപക്ഷേ കോവിഡിനേക്കാള്‍ മാരകമായത് എന്തോ രാജ്യത്തെ ബാധിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടകരമായ ഫംഗസ് അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകര്‍ അറസ്റ്റിലായത്. ചൈനയിലെ സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു(34) ഇയാളുടെ പെണ്‍സുഹൃത്തും യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയുമായ യുങ് കിങ് ജിയാന്‍(33) എന്നിവരാണ് പിടിയിലായത്.
കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ഫുസാറിയം ഗ്രാമിനിയേറം എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് വിമാനമാര്‍ഗം യുഎസിലേക്കെത്തിച്ചത്. കാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ഉപയോഗിക്കുന്ന ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.