Kerala Pranamam

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ് അധ്യാപകരുടെ വീട്ടില്‍ പരിശോധന നടത്തി ക്രൈംബ്രാഞ്ച്

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ അധ്യാപകരുടെ വീട്ടില്‍ പരിശോധന നടത്തി ക്രൈംബ്രാഞ്ച്. എം.എസ് സൊല്യൂഷന്‍സിലെ അധ്യാപകരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും അധ്യാപകര്‍ ഹാജരായിരുന്നില്ല. ഇവര്‍ ഒളിവിലെന്ന് ക്രൈംബ്രാഞ്ച്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയ രണ്ട് അധ്യാപകരുടെ വീട്ടിലാണ് ഇന്ന് പുലര്‍ച്ചെ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഗൂഢാലോചന കുറ്റം എങ്ങനെ നിലനില്‍ക്കുമെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ഗൂഢാലോചന വകുപ്പ് ചുമത്തിയതില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം മൂന്നിന് കോടതി വീണ്ടും കേസ് പരിഗണിക്കും.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് CEO ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. എം എസ് സൊല്യൂഷന്‍സ് CEO ഷുഹൈബിനെ വേട്ടയാടാന്‍ ആണ് ഇത്തരമൊരു കേസ് എന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.ചോദ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ല പ്രവചിക്കുക മാത്രമാണ് ചെയ്തത്.എം എസ് സൊല്യൂഷന്‍സിനേക്കാള്‍ പ്രവചനം നടത്തിയവര്‍ വേറെയുണ്ടെന്നും പ്രതിഭാഗം. എന്നാല്‍ എം എസ് സൊല്യൂഷന്‍സും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ല എന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായി.മുന്‍കൂര്‍ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്കാണ് മാറ്റിയത്. മൂന്നാം തീയതി അധിക റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കണം. ഷുഹൈബ് ഇപ്പോഴും ഒളിവിലാണ്.