Kerala Pranamam

ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു

ഹൈദരാബാദ്: വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തീകരിച്ചു. ഇന്ത്യയില്‍ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ അത്യാധുനിക ഉഫഗ്രഹമാണിത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ ശക്തിപകരുന്നതാണ് ജിസാറ്റ്29. ജിഎസ്എല്‍വി മാര്‍ക്ക്-3ലാണ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ‘ഗജ’ ചുഴലിക്കാറ്റ് ഭീതി സൃഷ്ടിച്ചെങ്കിലും വിക്ഷേപണത്തിനു തടസമായില്ല.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്നും ഇന്നലെ വൈകുന്നേരം 5.08ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക്ക്-3 റോക്കറ്റിനു ആകെ 640 ടണ്‍ ഭാരവും 43.4 മീറ്റര്‍ ഉയരവുമുണ്ട്. ഭൂമിയില്‍ നിന്നും 36,000 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂസ്ഥിര ഭ്രമണപഥത്തില്‍ വലംവയ്ക്കുന്ന ഉപഗ്രഹത്തിന് 3,423 കിലോഗ്രാം ഭാരമാണുള്ളത്. പത്ത് വര്‍ഷത്തെ കാലാവധിയാണ് ജി-സാറ്റിന് പ്രവചിച്ചിരിക്കുന്നത്.

ജിസാറ്റ്-29 ഭ്രമണപഥത്തിലെത്തിയതോടെ കാശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വാര്‍ത്താവിനിമയ സേവനങ്ങള്‍ കുറ്റമറ്റതാകും. ഇതോടൊപ്പം ഇന്ത്യന്‍ തീരങ്ങളില്‍ ശത്രുകപ്പലുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ ഉപഗ്രഹത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ‘ജിയോ ഐ’ കാമറ സഹായിക്കും. മികച്ച ആശയവിനിമയം സാധ്യമാക്കാന്‍ ലേസര്‍ ടെക്‌നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29നു ജിസാറ്റ്-6എ വിക്ഷേപിച്ച ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 29.