Kerala Pranamam

ജീവനക്കാരില്ല, അടിസ്ഥാനസൗകര്യവും: ഇല്ലായ്മയില്‍ വലഞ്ഞ് പാപ്പിനിശ്ശേരി സി.എച്ച് .സി

കണ്ണൂര്‍ :രോഗികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം പോലുമില്ലാതെ പാപ്പിനിശ്ശേരി സി .എച്ച് .സി .കഴിഞ്ഞവര്‍ഷം വരെ കിടത്തിചികിത്സയും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുമുണ്ടായിരുന്ന ഈ ആശുപത്രിയ്ക്ക് സ്റ്റാഫ് പാറ്റേണ്‍ പുതുക്കിയതാണ് തിരിച്ചടിയായത്.എട്ട് ഡോക്ടര്‍മാരില്‍ രണ്ടുപേരെ കൊവിഡിനെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റി.ഇതോടെ രാത്രികാല സേവനവും നിലച്ചു.ഒ.പി വിഭാഗത്തില്‍ രോഗികളുടെ തിക്കും തിരക്കുമാണിവിടെ.രോഗികളുടെ എണ്ണത്തിന് ആനുപാതികമല്ല ഡോക്ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും എണ്ണം . നാഷണല്‍ ഹൈവേയോട് ചേര്‍ന്നുകിടക്കുന്ന ഈ ആശുപത്രി താലൂക്ക് തലത്തിലേക്ക് ഉയര്‍ത്തിയാല്‍ ഇതിനൊക്കെ പരിഹാരം കാണാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.എന്നാല്‍ സ്ഥലപരിമിതി ആശുപത്രിയുടെ വികസനത്തിന് തടസം സൃഷ്ടിക്കുകയാണ്.

ആശുപത്രിയുടെ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനു നബാര്‍ഡ് പത്തു കോടി അനുവദിച്ചുവെങ്കിലും സാങ്കേതികതടസ്സങ്ങള്‍ കാരണം ഈ തുക ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.നിലവിലുള്ള ഓഫീസ് കെട്ടിടവും പഴയ ക്വാര്‍ട്ടേഴ്സും പൊളിച്ചു മാറ്റി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പാപ്പിനിശ്ശേരി സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി ഡയാലിസസ് , ട്രോമ കെയര്‍ , കിടത്തി ചികിത്സ എന്നിവയ്ക്ക് സൗകര്യമേര്‍പ്പെടുത്തണമെന്നും സ്റ്റാഫ് പാറ്റേണ്‍ ഉയര്‍ത്തി കൂടുതല്‍ ഡോക്ടര്‍മാരെയും, ജീവനക്കാരെയും നിയമിക്കണമെന്നും കൂടുതല്‍ ഒ. പി. കൗണ്ടറുകള്‍,അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടറുകള്‍, ഇരിപ്പിടം, കുടിവെള്ളം, ശുചിമുറി സൗകര്യം, ദിശ സൂചകങ്ങള്‍ എന്നിവ ഒരുക്കണമെന്നും ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമസമിതി പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കി.

ഒരു കാലത്ത് കിടത്തിചികിത്സയ്ക്കും പ്രസവശുശ്രൂഷയ്ക്കും മറ്റു പ്രദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ പാപ്പിനിശ്ശേരി ആശുപത്രിയിലേക്ക് എത്തിയിരുന്നു. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വളരെ കുറവാണ്. എന്നാലും ആയിരക്കണക്കിന് രോഗികള്‍ ഈ ആശുപത്രിയെ ഇന്നും ആശ്രയിക്കുന്നുണ്ട്.