Kerala Pranamam

തൃശ്ശൂരില്‍ വിദ്യാഭാസവകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂള്‍ മാനേജര്‍ തടഞ്ഞു വെച്ചു.

തൃശ്ശൂരില്‍ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്‌കൂള്‍ മാനേജര്‍ ബന്ദികളാക്കിയതായി പരാതി.തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴി പ്ലാന്റേഷന്‍ എഎല്‍പി സ്‌കൂളില്‍ വിദ്യാഭാസ ഉദ്യോദഗസ്ഥര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. പരിശോധനയ്ക്കായി ഫയലുകള്‍ നല്‍കിയില്ലെന്നും ഇക്കാര്യം വിസിറ്റേഴ്‌സ് ഡയറിയില്‍ രേഖപ്പെടുത്തുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്‌തെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ശാരീരിക ആക്രമണത്തിനും മുതിര്‍ന്നതായി എഇഒ എ. മൊയ്തീന്‍ അറിയിച്ചു.ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേല്‍ അന്വേഷണം നടത്താനായി എഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തിയത്. വിദ്യാഭ്യസവകുപ്പ് ഉദ്യോഗസ്ഥരായ പുഷ്പ വര്‍ഗീസ്, സജീഷ്, സജിന്‍ ജേക്കബ് എന്നിവരും എഇഒ മൊയ്തീനിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്‌കൂളിലെത്തിയ തങ്ങളെ തടഞ്ഞു വെച്ചെന്ന് എഇഒ ആരോപിച്ചു. ശാരീരിക ആക്രമണത്തിനും ശ്രമം നടന്നു. സഹപ്രവര്‍ത്തകരുടെ സഹായം കൊണ്ടുമാത്രമാണ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, കുട്ടികളെ ഉപയോഗിച്ച് തങ്ങളുടെ വാഹനം തടയാന്‍ അധ്യാപകനായ പിന്റു ശ്രമിച്ചെന്ന ഗുരുതരമായ ആരോപണവും ഉദ്യോഗസ്ഥര്‍ ഉന്നയിച്ചു.സ്‌കൂള്‍ മാനേജരും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പൌലോസ്, പൌലോസിന്റെ ഭാര്യയും പ്രധാന അധ്യാപികയുമായ മിനി, മകനും അധ്യാപകനുമായ പിന്റു എന്നിവര്‍ക്കെതിരെയാണ് പരാതി. പഴയന്നൂര്‍ പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി സ്‌കൂള്‍ മാനേജര്‍ പൌലോസ് രംഗത്തെത്തി. സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും വിധത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. ഇത് ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പ്രതികരിച്ചു.