Kerala Pranamam

ദൃശ്യത്തിലെ തല്ലുന്ന സീന്‍: എല്ലാവരും എതിര്‍ത്തപ്പോഴും മോഹന്‍ ലാല്‍ അനുകൂലിച്ചു: ജിത്തു ജോസഫ്

ദൃശ്യത്തില്‍ കലാഭവന്‍ ഷാജോണ്‍ മോഹന്‍ ലാലിനെ തല്ലുന്ന സീന്‍ എടുക്കുമ്പോള്‍ എല്ലാവരും എതിര്‍ത്തിരുന്നതായി സംവിധായകന്‍ ജിത്തുജോസഫ്. എന്നാല്‍ മോഹന്‍ ലാലിന്റ ശക്തമായ പിന്തുണയുണ്ടായിരുന്നതിനാലാണ് തനിക്ക് അതു ചെയ്യാന്‍ കഴിഞ്ഞതെന്ന് ജിത്തു ജോസഫ് പറഞ്ഞു. അനിവാര്യമായ ഒരു രംഗമായിരുന്നു അത്. അന്ന് പലരും അതിനോട് യോജിച്ചില്ല. ആരാധകര്‍ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു എല്ലാവരുടെയും സംശയം. ലാലേട്ടനോട് പറഞ്ഞപ്പോള്‍, സിനിമയാണ് പ്രധാനമെന്നും മറ്റുള്ളവരുടെ അഭിപ്രായം നോക്കണ്ടെന്നുമായിരുന്നു പ്രതികരണമെന്ന് ജിത്തു ജോസഫ് പറഞ്ഞു.

ദൃശ്യത്തിന്റെ തമിഴ് പതിപ്പിനായി കമല്‍ഹാസനൊപ്പം തന്നെ രജനികാന്തിനെയും പരിഗണിച്ചിരുന്നതായി ജിത്തു ജോസഫ് പറഞ്ഞു. അന്ന് രജനി സാറിന് സിനിമ ഇഷ്ടമായെങ്കിലും പോലീസ് തല്ലുന്ന രംഗം ആരാധകര്‍ ഉള്‍ക്കൊള്ളില്ല എന്ന് പറഞ്ഞാണ് പിന്‍മാറിയത്. താരപദവി മൂലം ഒരു നല്ല കഥാപാത്രത്തെയാണഅ നടന് നഷ്ടമാകുന്നതെന്നും ജിത്തു പറഞ്ഞു.

സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹം. സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടിവരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

മലയാളത്തില്‍ ഇനിയൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം മറ്റൊന്നുമല്ല ഈ താരപദവി അഭിനേതാക്കള്‍ക്ക് വലിയ ബാധ്യതയാണ്. പുതിയ ചെറുപ്പക്കാര്‍ ആരും സുപ്പാര്‍താരങ്ങളാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിവുണ്ടായിട്ടും പ്രതിഛായക്ക് കോട്ടം വരുമോ എന്ന് ഭയന്ന് ഒരാള്‍ അയാളിലെ നടനെ നിയന്ത്രിച്ചാല്‍ എന്ത് സംഭവിക്കും. അങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് ജിത്തു പറഞ്ഞു.