Kerala Pranamam

ദേവീക്ഷേത്രത്തില്‍ നിന്ന് 2.45 ലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും കവര്‍ന്നു

ആലപ്പുഴ മോഷ്ടാക്കളുടെ ‘അഴിഞ്ഞാട്ടത്തിനാണ്’ കുറച്ചു നാളായി ജില്ല സാക്ഷ്യം വഹിക്കുന്നത്. മോഷണങ്ങള്‍ വര്‍ധിക്കുന്നതോടെ കള്ളന്മാരെ പിടിക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. സാഹസികമായി കള്ളനെ കുടുക്കിയ കഥകളും വിരളമല്ല. പക്ഷേ, കനത്ത ജാഗ്രതയുടെ വല പൊട്ടിച്ചും വിലസുന്ന കള്ളന്മാര്‍ ഒട്ടേറെ. ചിങ്ങോലി കാവില്‍പടിക്കല്‍ ദേവീക്ഷേത്രത്തില്‍ നിന്ന് 2.45 ലക്ഷം രൂപയും ഒരുപവന്‍ സ്വര്‍ണവും കവര്‍ന്നത് കഴിഞ്ഞ മാസം 20ന് രാത്രിയിലായിരുന്നു. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഈ കവര്‍ച്ച അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചിട്ടില്ല. മാവേലിക്കര നഗരത്തിലെ സ്വകാര്യ സ്‌കൂള്‍, ജല അതോറിറ്റി ഓഫിസ്, കൊറ്റാര്‍കാവിലെ വീട് എന്നിവിടങ്ങളില്‍ നടന്ന മോഷണങ്ങളിലെ പ്രതികളെ പിടികൂടാനുണ്ട്. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ദേശീയപാതയോരത്ത് കരുവാറ്റ കടുവന്‍കുളങ്ങര ജംക്ഷനിലെ ബ്രദേഴ്‌സ് സ്വര്‍ണക്കട കുത്തിത്തുറന്ന് 16 പവന്‍ കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കരുവാറ്റ, ഹരിപ്പാട് സ്വദേശികളായ മോഷ്ടാക്കളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. കുത്തിയതോട് പൊലീസ് സ്റ്റേഷനു കീഴില്‍ കഴിഞ്ഞ മാസം ചമ്മനാട് ഭാഗത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ ഒന്നരപ്പവന്റെ മാല കവര്‍ന്ന കേസില്‍ പ്രതികളെ പിടികൂടാനായില്ല. അമ്പലപ്പുഴ കരൂര്‍ അയ്യന്‍കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് കാണിക്കവഞ്ചിയിലെ പണം അപഹരിച്ച കേസില്‍ 3 മാസമായിട്ടും പ്രതികളെ പിടികൂടാനായില്ല. കുട്ടനാട് പൊങ്ങ പാലത്തിക്കാട് ഭദ്രാദേവി ക്ഷേത്രം ഓഫിസ് കുത്തിത്തുറന്ന് 25,000 രൂപയും 10 പവന്‍ സ്വര്‍ണവും കവര്‍ന്നിട്ട് 3 മാസമായിട്ടും പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒക്ടോബര്‍ 9ന് ആണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തലവടി തെക്ക് ചക്കുളം എസ്എന്‍ഡിപി ഗുരുമന്ദിരത്തില്‍ നടന്ന മോഷണത്തില്‍ പ്രതികളെ കണ്ടെത്തിയില്ല. ചേര്‍ത്തല തിരുവിഴ, അരീപ്പറമ്പ് മേഖലയിലെ വീടുകളില്‍ വ്യാപക മോഷണശ്രമം. സെപ്റ്റംബര്‍ 13ന് വെള്ളിയാകുളം ഭാഗത്ത് രണ്ടു വീട്ടില്‍ മോഷണവും 4 വീട്ടില്‍ മോഷണശ്രമവും നടന്നു. പ്രതികളെ പിടികൂടിയിട്ടില്ല. അടിവസ്ത്രവും മുഖംമൂടിയും ധരിച്ച് മോഷ്ടാക്കള്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും വ്യക്തമല്ല.