Kerala Pranamam

നാഗ്പൂരില്‍ ബുള്‍ഡോസര്‍ ആക്ഷന്‍; കലാപക്കേസിലെ മുഖ്യപ്രതിയുടെ വീടിന്റെ ഒരുഭാഗം പൊളിച്ച് നീക്കി

 

 

 

നാഗ്പൂരില്‍ യു പി മോഡല്‍ ബുള്‍ഡോസര്‍ നടപടിയുമായി നഗരസഭ. നാഗ്പൂര്‍ കലാപ കേസിലെ മുഖ്യ പ്രതി ഫഹിം ഖാന്റെ വീടിന്റെ ഒരു ഭാഗമാണ് പൊളിച്ച് നീക്കിയത്. വീടിന്റെ നിര്‍മാണം അനധികൃതമാണെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.
മാര്‍ച്ച് 20ന് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ വീട് പരിശോധിച്ചപ്പോള്‍ ടൗണ്‍ പ്ലാനിംഗ് ആക്റ്റിന്റെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 21 ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. അനധികൃത നിര്‍മാണമെന്ന് ഉറപ്പായാല്‍ ബുള്‍ഡോസര്‍ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിരുന്നു. അതിനുശേഷമാണ് ഇന്ന് പത്തുമണിയോടെ ഇടിച്ചു നിരത്തല്‍ തുടങ്ങിയത്. ഫഹീം ഖാന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വീടിന്റെ ഒരു ഭാഗമാണ് ഇടിച്ചു നിരത്തിയത്. നാഗ്പൂര്‍ കലാപത്തില്‍ അറസ്റ്റിലായ ഫഹീം ഖാന്‍ ഇപ്പോഴും ജയിലിലാണ്. കലാപത്തിന് പ്രേരണയായത് ഫഹീം ഖാന്റെ പ്രസംഗമാണെന്നായിരുന്നു പൊലീസ് ആരോപണം.
അതേസമയം, രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ നാഗ്പൂരിലെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഒരുവിഭാഗം ഖുര്‍ആന്‍ കത്തിച്ചുവെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നാഗ്പൂരില്‍ സംഘര്‍ഷമുണ്ടായത്. മഹല്‍ എന്ന പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. നിരവധിപേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റിരിക്കുന്നത്.