Kerala Pranamam

നീലഗിരി സൈക്കിള്‍ റാലി ഡിസംബര്‍ 9 ന് ; 110 റൈഡര്‍മാര്‍ സൈക്കിള്‍ ചവിട്ടും

ബംഗളൂരു: റൈഡ് എ സൈക്കിള്‍ ഫൗണ്ടേഷന്റെ (ആര്‍എസി-എഫ്) വാര്‍ഷിക പരിപാടിയായ ടൂര്‍ ഓഫ് നീലഗിരി എന്ന സൈക്കിള്‍ റാലിയുടെ 11-ാമത് പതിപ്പ് ഡിസംബര്‍ ഒമ്പതിന് തുടക്കം കുറിക്കും. 16ന് അവസാനിക്കും. സൈക്ലിസ്റ്റുകള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്നു സംസ്ഥാനങ്ങളിലെ പശ്ചിമ ഘട്ട മലനിരകളിലൂടെ 950ലധികം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടും. ഈ വര്‍ഷത്തെ ടൂറില്‍ 110 സൈക്ലിസ്റ്റുകള്‍ പങ്കെടുക്കുന്നുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുള്ള 29 വിദേശികളും (23 പുരുഷ•രും ആറു വനിതകളും) ഇതില്‍ ഉള്‍പ്പെടും. മൊത്തം 17 വനിത റൈഡര്‍മാര്‍ പങ്കെടുക്കുന്നുണ്ട്.
മൈസൂരുവില്‍ ആരംഭിക്കുന്ന റാലി ഹസ്സന്‍, കുശാലനഗര്‍, സുല്‍ത്താന്‍ ബത്തേരി, ഉദഗമണ്ഡലം (ഊട്ടി), കല്‍പ്പറ്റ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് മൈസൂരുവില്‍ തന്നെ തിരിച്ചെത്തും. നാലാം ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും ഊട്ടിയിലേക്കുള്ള യാത്രയില്‍ റൈഡര്‍മാര്‍ കാല്‍ഹട്ടി ഘട്ട് മല ചവിട്ടികയറും. ലോകത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള സൈക്കിള്‍ കയറ്റങ്ങളിലൊന്നാണിത്.
എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന സൈക്കിളിങ് ടൂര്‍ അവിസ്മരണീയമായ മലനിരകളിലൂടെയും പ്രകൃതി രമണീയമായ കാഴ്ചകളിലൂടെയും കാപ്പി, തേയില പ്ലാന്റേഷനിലൂടെയുമാകും പിന്നിടുക.
സൈക്കിളിലൂടെ പ്രകൃതിയെ അനുഭവിക്കുക എന്ന നീലഗിരി ടൂറിന്റെ സന്ദേശം തന്നെയാകും ഇത്തവണയും ആവര്‍ത്തിക്കുകയെന്ന് ആര്‍എസി-എഫ് സഹ സ്ഥാപകന്‍ ദീപക് മജിപട്ടീല്‍ പറഞ്ഞു. ഓരോ പതിപ്പും റൈഡര്‍മാരുടെ മനസില്‍ പതിഞ്ഞു കിടക്കുമെന്നും ഇത്തവണ ഏഴു പേര്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നാലു പേര്‍ യുഎസ്, ഓസ്‌ട്രേലിയ, ജര്‍മനി, യുകെ എന്നിവിടങ്ങളില്‍ നിന്നും മൂന്നു പേര്‍ വീതവും ബല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതവും ഓസ്ട്രിയ, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തരും പങ്കെടുക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു.