Kerala Pranamam

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായവരുടെ എണ്ണം 39 ആയി, കൂടുതല്‍ അറസ്റ്റ് ഇന്ന് ഉണ്ടാകുമെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 പേരാണ് അറസ്റ്റിലായത്. വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജി അജിതാ ബീഗം മേല്‍നോട്ടം വഹിക്കും. സംഭവത്തില്‍ കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി ഉപയോഗിച്ച ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങള്‍ അയച്ചിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയവരുമുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അറിയാത്ത അച്ഛന്റെ മൊബൈല്‍ ഫോണിലായിരുന്നു പെണ്‍കുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. പെണ്‍കുട്ടിയുടെ ഫോണ്‍നമ്പറും നഗ്‌ന ദൃശ്യങ്ങളും ചേര്‍ത്ത് വ്യാപകമായി പ്രചരിപ്പിച്ചതായും പൊലീസ് കണ്ടെത്തി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ചു പോലും അതിക്രമം നേരിട്ടു. പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ഓട്ടോ ഡ്രൈവര്‍മാര്‍, അവര്‍ക്ക് കൂട്ടുനിന്നവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്13 വയസ് മുതല്‍ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് 18 കാരി സിഡബ്ല്യുസിക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. 62 പേരുടെ വിവരങ്ങള്‍ കൗണ്‍സിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് കിട്ടിയിരുന്നു. അത് പരിശോധിച്ചാണ് പ്രത്യേക പൊലീസ് സംഘം പ്രതികളെ പിടികൂടിയത്. ദളിത് പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. അതിനാല്‍ പോക്‌സാ കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം കൂടി ചേര്‍ത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കായികതാരമായ പെണ്‍കുട്ടിയെ പരിശീലകര്‍ പോലും ചൂഷണത്തിനിരയാക്കിയൊന്നും പൊലീസ് പറയുന്നു. അഞ്ച് വര്‍ഷത്തെ പീഡന വിവരങ്ങളാണ് പെണ്‍കുട്ടിയില്‍ നിന്ന് പൊലീസിന് കിട്ടിയത്.