Kerala Pranamam

പദ്മ നിറവില്‍ കേരളം

ന്യൂഡല്‍ഹി: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ സമര്‍പ്പിക്കും. നടി ശോഭന, ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, പ്രമുഖ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ജോസ് ചാക്കോ പെരിയപുറം എന്നിവര്‍ക്ക് പത്മഭൂഷണ്‍. ഫുട്ബാള്‍ താരം ഐ.എം. വിജയന്‍, സംഗീതജ്ഞ കെ. ഓമനക്കുട്ടി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പാലക്കാട് സ്വദേശി സി.എസ്. വൈദ്യനാഥന്‍ , മൃദംഗവിദ്വാന്‍ ഗുരുവായൂര്‍ ദുൈര എന്നിവര്‍ക്ക് പദ്മശ്രീ തിളക്കം.
സിക്ക് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജഗദീഷ് സിംഗ് ഖെഹാര്‍, സുപ്രസിദ്ധ വയലിനിസ്റ്റ് എല്‍. സുബ്രഹ്മണ്യം(കര്‍ണാടക), ഗുജറാത്തില്‍ നിന്നുള്ള കഥക് നര്‍ത്തകി കുമുദിനി ലാഖിയ, തെലങ്കാനയിലെ ഗ്യാസ്‌ട്രോളജി വിദഗ്ദ്ധന്‍ ഡോ. എന്‍. നാഗേശ്വര റെഡ്ഡി, മാരുതി സുസുക്കി സ്ഥാപകനും ഓട്ടോമൊബൈല്‍ രംഗത്തെ അതികായനുമായ ഒസാമു സുസുക്കി(മരണാനന്തരം), ഭോജ്പുരി ഗായിക ശ്രദ്ധ സിന്‍ഹ(മരണാനന്തരം) എന്നിവര്‍ അടക്കം ഏഴുപേര്‍ക്കാണ് പത്മവിഭൂഷണ്‍.
തമിഴ്‌നടന്‍ അജിത്ത്, അന്തരിച്ച മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ മനോഹര്‍ ജോഷി, ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അന്തരിച്ച സുശീല്‍ കുമാര്‍ മോദി, അന്തരിച്ച ഗായകന്‍ പങ്കജ് ഉദാസ്, സിനിമാ സംവിധായകന്‍ ശേഖര്‍ കപൂര്‍, കന്നഡ നടന്‍ അനന്ത് നാഗ്, അന്തരിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ ബിബേക് ദെബ്രോയ്, പ്രമുഖ അസാമീസ് നര്‍ത്തകന്‍ ജതിന്‍ ഗോസ്വാമി, ചരിത്രകാരന്‍ കൈലാഷ് നാഥ് ദീക്ഷിത്, തമിഴ് വ്യവസായി നല്ലി കുപ്പുസ്വാമി ചെട്ടി, തെലുങ്ക് സിനിമാതാരവും ടി.ഡി.പി നേതാവുമായ നന്ദമുരി ബാലകൃഷ്ണ, പ്രസാര്‍ഭാരതി അദ്ധ്യക്ഷനും മാദ്ധ്യമ പ്രവര്‍ത്തകനുമായ എ.സൂര്യപ്രകാശ് എന്നിവര്‍ അടക്കം 19 പേര്‍ക്കാണ് പത്മഭൂഷണ്‍.
ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍, 100വയസുകാരിയായ ഗോവ സ്വാതന്ത്ര്യ സമരസേനാനി ലിബിയ ലോബോ സര്‍ദേശായി, പാരാ അമ്പെയ്ത് താരം ഹര്‍വീന്ദര്‍ സിംഗ് അടക്കം 113പേര്‍ക്കാണ് പദ്മശ്രീ.