Kerala Pranamam

പനി മരണങ്ങള്‍ കൂടുന്നു; തൃശ്ശൂരില്‍ പനി ബാധിച്ച് രണ്ട് മരണം

തൃശ്ശൂരില്‍ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ , പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്.പനി ബാധയെ തുടര്‍ന്ന് അനീഷ ആദ്യം സ്വകാര്യ ക്ളിനിക്കിലെ ഡോക്ടറെ കണ്ടിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സ്വകാര്യ ലാബില്‍ നടത്തിയ രക്ത പരിശോധനയില്‍ ഡെങ്കി പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഒല്ലൂരിലെ സ്വകാര്യ ആശൂപത്രിയിലും തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിച്ചതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ടരയോടെ മരണപ്പെടുകയായിരുന്നു.നാട്ടികയില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബിയാണ് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ച മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 23ന് ചാഴൂര്‍ സ്വദേശിയായ 8-ാം ക്ലാസ് വിദ്യാര്‍ത്ഥി ധനിഷ്‌ക് ഡെങ്കു പനി ബാധിച്ച് മരിച്ചിരുന്നു. അതേസമയം അനീഷയുടെ മരണം ഡെങ്കി പനി മൂലമാണെന്ന ആരോഗ്യവകുപ്പ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.