Kerala Pranamam

പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ്, ഇത്തവണ പിടിച്ചത് 1.77 ലക്ഷം

പാലക്കാട് : പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും വിജിലന്‍സ് റെയ്ഡ്. അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്‌പോസ്റ്റുകളിലാണ് പരിശോധന നടന്നത്. കഴിഞ്ഞ 10-ാം തിയ്യതി രാത്രി 11 മണി മുതല്‍ 11ന് പുലര്‍ച്ചെ മൂന്ന് വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍, കരിങ്കല്‍ ഉത്പ്പന്നങ്ങള്‍, കന്നുകാലികള്‍ എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നവരില്‍ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. കൈക്കൂലിയായി ഡ്രൈവര്‍മാര്‍ നല്‍കിയ 1,49,490 രൂപ വിജിലന്‍സ് പിടിച്ചെടുക്കുകയും ചെയ്തു. പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വിവിധ മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കുറ്റക്കാരെന്ന് കണ്ടെത്തിയ ആര്‍ടിഒ ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തു. 13 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വിജിലന്‍സ് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അഭ്യര്‍ത്ഥിച്ചു.