Kerala Pranamam

പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: തലശ്ശേരിയില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറുവയസ്‌കാരന്‍ ബാലനെ ക്രൂരമായി അക്രമിച്ച ക്രിമിനലിനെ പൊലീസ് രക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി ഭരണത്തില്‍ കേരളം പിശാചിന്റെ സ്വന്തം നാടായി മാറി. നിര്‍ത്തിയിട്ട കാറില്‍ ചാരിനിന്നതിനാണ് ശിഹാബ് എന്ന ക്രിമിനല്‍ ബാലനെ നടുവിന് ചവിട്ടിയത്. ആക്രമണത്തില്‍ നടുവിന് പരിക്കേറ്റ അന്യസംസ്ഥാനക്കാരനായ കുട്ടിക്കൊപ്പം നില്‍ക്കാതെ ശിഹാബിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. അക്രമിക്കെതിരെ കേസെടുക്കാതിരിക്കുകയും കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും ചെയ്ത പൊലീസ് ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്. ക്രിമിനലുകളെ സംരക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ബാലാവകാശ കമ്മീഷന്‍ സിപിഎം നേതാക്കളുടെ കുട്ടികള്‍ക്ക് വേണ്ടി മാത്രം ഇടപെട്ടാല്‍ പോര തലശ്ശേരി വിഷയത്തില്‍ നടപടിയെടുക്കണം. സംസ്ഥാനത്ത് നിന്നും ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ മനുഷ്യത്വമുള്ളവരെ മുഴുവന്‍ ഞെട്ടിക്കുന്നതാണ്. ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.