Kerala Pranamam

പ്രശാന്ത് ലഹരിക്കടിമ; 8 തവണ പരാതി നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല, യുവതിയുടെ അമ്മ

 

 

 

ആസിഡ് ആക്രമണം ഉണ്ടാവുന്നതിന് മുമ്പ് നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയെന്നും കാര്യക്ഷമമായി ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകിലായിരുന്നുവെന്നും കോഴിക്കോട് ചെറുവണ്ണൂരില്‍ ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയുടെ അമ്മ സ്മിത. ബാലുശ്ശേരി പൊലീസിനെതിരെയാണ് അമ്മയുടെ ഗുരുതരാരോപണം. എട്ടുതവണ പരാതി നല്‍കിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല പകരം പ്രശാന്തിനെ ഉപദേശിക്കുക മാത്രമാണ് പൊലീസ് ചെയ്തത്.
പ്രതി പ്രശാന്ത് ലഹരിക്ക് അടിമയാണ്. പ്രശാന്തിന്റെ ഉപദ്രവം സഹിക്കാനാകാതെ 3 വര്‍ഷം മുന്‍പാണ് പ്രവിഷ വിവാഹമോചനം തേടിയത്. പ്രവിഷയോടും മക്കളോടും പ്രശാന്തിന്റെ തീരാത്ത വൈരാഗ്യമുണ്ടെന്നും 7 വര്‍ഷം മുമ്പ് മൂത്ത മകനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു എന്നാല്‍ അയല്‍വാസികള്‍ തട്ടി മാറ്റിയതിനാല്‍ അപകടം ഉണ്ടായില്ല. രണ്ട് ദിവസം മുമ്പും പ്രവിഷയെ ആക്രമിക്കാന്‍ ബൈക്കില്‍ പ്രശാന്ത് പിന്തുടര്‍ന്ന് എത്തിയിരുന്നു. പ്രവിഷ ഇയാള്‍ക്കൊപ്പം തിരിച്ച് വരാത്തതാണ് വൈരാഗ്യമുണ്ടാകാനുള്ള പ്രധാന കാരണം. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ അയച്ചുകൊടുത്തിരുന്നുവെന്നും യുവതിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്‌ലാസ്‌കില്‍ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയത്. ഇന്നലെ പ്രശാന്ത് മകള്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത് ആസിഡ് ഫ്‌ലാസ്‌കില്‍ നിറച്ചായിരുന്നു. സംസാരിക്കുന്നതിനിടെ ആസിഡ് മുഖത്ത് ഒഴിക്കുകയായിരുന്നു.
അതേസമയം, ഇന്നലെയാണ് മുന്‍ഭര്‍ത്താവായ പ്രശാന്ത്, ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ ആശുപത്രിയിലെത്തി ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഗുരുതരമായി പൊള്ളലേറ്റ പ്രവിഷ ബേര്‍ണ്‍ ഐ സിയുവിലാണ് കഴിയുന്നത്. മുഖത്തും നെഞ്ചിലും പുറത്തും പൊള്ളലേറ്റ യുവതി അപടകടനില തരണം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ ജോലി ചെയ്യുന്ന പ്രവിഷ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടിലെത്തിയപ്പോഴാണ് ആക്രമണം. സംഭവത്തില്‍ ടാക്‌സി ഡ്രൈവറായ പ്രശാന്തിനെ മേപ്പയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.