Kerala Pranamam

പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് മാര്‍പാപ്പ,

 

 

റോം: ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം ആദ്യമായാണ് മാര്‍പാപ്പ പൊതുജനങ്ങളെ കണ്ടത്.
ഒട്ടേറെ വിശ്വാസികളാണ് ആശുപത്രിക്കു ചുറ്റും തടിച്ചുകൂടിയത്. ജീവിതത്തിലേക്ക് മടങ്ങിവന്ന മാര്‍പാപ്പയെ ആഹ്ലാദാരവങ്ങളോട് കൂടിയാണ് ജനങ്ങള്‍ വരവേറ്റത്. തന്റെ രോഗമുക്തിക്കായി പ്രാര്‍ഥിച്ച ഓരോരുത്തര്‍ക്കും നന്ദിയെന്ന് മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയ്ക്ക് നിലവില്‍ ഓക്സിജന്‍ തെറപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. രണ്ട് മാസത്തോളം പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. യുദ്ധത്തിന്റെ അസംബന്ധം കൂടുതല്‍ മനസ്സിലാക്കാന്‍ അനാരോഗ്യം തന്നെ സഹായിച്ചതായി മാര്‍ച്ച് 14-ന് ഇറ്റാലിയന്‍ ദിനപത്രമായ കൊറിയര്‍ ഡെല്ല സെറയുടെ പത്രാധിപര്‍ക്കയച്ച കത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരുന്നു. ചില കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി ഉള്‍ക്കൊള്ളാന്‍ രോഗകാലം സഹായിച്ചെന്നും പത്രാധിപര്‍ ലൂസിയാനോ ഫോണ്ടാനയുടെ കത്തിനുള്ള മറുപടിയായി മാര്‍പാപ്പ എഴുതി.